ലെഫ്റ്റനന്റ് ജനറൽ വിജയ് ബി നായർ , മേജർ ജനറൽ വിനോദ് ടി മാത്യു , മേജർ ജനറൽ ഹരി ബി പിള്ള, എയർ വൈസ് മാർഷൽ കെ വി സുരേന്ദ്രൻ നായർ എക്‌സ്പ്രസ്
Kerala

'അവര്‍ ഒന്നിച്ച് സ്വപ്നം കണ്ടു, രാജ്യത്തെ കാത്തു, 40 വര്‍ഷങ്ങള്‍ക്ക് ശേഷം സഹപാഠികള്‍ ഒത്തുചേര്‍ന്നു'

കഴക്കൂട്ടത്തെ സൈനിക് സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന പൂര്‍വ്വവിദ്യാര്‍ഥികളുടെ ഒത്തുച്ചേരലിലായിരുന്നു ആ അപൂര്‍വ സംഗമം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്തെ സേവിക്കാനായി ഒരുമിച്ച് സ്വപ്നം കണ്ട് സൈന്യത്തില്‍ ചേര്‍ന്നവര്‍ വീണ്ടും കണ്ടുമുട്ടി. ഇന്ത്യന്‍ സൈന്യത്തിലെ സുപ്രധാന പദവിയില്‍ ജോലിചെയ്യുന്ന നാല് സഹപാഠികളാണ് 40 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത്. കഴക്കൂട്ടത്തെ സൈനിക് സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന പൂര്‍വ്വവിദ്യാര്‍ഥികളുടെ ഒത്തുച്ചേരലിലായിരുന്നു ആ അപൂര്‍വ സംഗമം.

1985 ബാച്ചിലെ സഹപാഠികളായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ വിജയ് ബി നായര്‍, മേജര്‍ ജനറല്‍ വിനോദ് ടി മാത്യു, മേജര്‍ ജനറല്‍ ഹരി ബി പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ കെ വി സുരേന്ദ്രന്‍ നായര്‍ എന്നിവരായിരുന്നു പൂര്‍വവിദ്യാര്‍ഥി സംഗമത്തിലെ വിശിഷ്ടാതിഥികള്‍. മറ്റൊരു മുന്‍ വിദ്യാര്‍ത്ഥിയായ എയര്‍ മാര്‍ഷല്‍ ബാലകൃഷ്ണന്‍ മണികണ്ഠന്‍ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ക്യാംപസിലെ 150 കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റും ഉദ്യോഗസ്ഥര്‍ ഉദ്ഘാടനം ചെയ്തു.

'ഞങ്ങളുടെ ബാച്ചിലെ ഏകദേശം 14 വിദ്യാര്‍ഥികള്‍ സായുധ സേനയില്‍ ചേര്‍ന്നു,1985 ല്‍ സ്‌കൂളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ഥിയും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ റൂറല്‍ ഡെവലപ്മെന്റ് ബാങ്കിന്റെ മുന്‍ റീജിയണല്‍ മാനേജരുമായ എം എ അനില്‍ കുമാര്‍ പറഞ്ഞു. സ്‌കൂള്‍ കാലഘട്ടത്തില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥരുടെ സന്ദര്‍ശനമാണ് സേനയില്‍ ചേരാന്‍ തങ്ങളെ ആഴത്തില്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് സ്വദേശിയായ ലെഫ്റ്റനന്റ് ജനറല്‍ വിജയ് നായര്‍ ഇപ്പോള്‍ ഉദംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡിനെ നയിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായിരുന്ന അദ്ദേഹം കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്, ഇന്ത്യന്‍ സമാധാന സംരക്ഷണ സേനയുടെ ഭാഗമായി ശ്രീലങ്കയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോംഗോയിലെ യുഎന്‍ മള്‍ട്ടിനാഷണല്‍ ഫോഴ്സിന്റെയും തലവനാണ്. തൊടുപുഴയില്‍ നിന്നുള്ള മേജര്‍ ജനറല്‍ വിനോദ് മാത്യു കര്‍ണാടക-കേരള സബ്-ഏരിയയുടെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്ങാണ്. വയനാട്ടിലെ ചൂരല്‍മല-മുണ്ടകൈ മണ്ണിടിച്ചിലില്‍ അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി, അസമിലും മണിപ്പൂരിലും കലാപങ്ങള്‍ക്കെതിരെ പോരാടിയിട്ടുണ്ട്. കോംഗോയിലും സുഡാനിലും യുഎന്‍ ദൗത്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുണ്ടറയില്‍ നിന്നുള്ള മേജര്‍ ജനറല്‍ ഹരി പിള്ള നിലവില്‍ ബെംഗളൂരു റീജിയണല്‍ റിക്രൂട്ട്മെന്റ് സോണിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കുന്നു. കശ്മീരിലും വടക്കുകിഴക്കന്‍ മേഖലയിലും കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള അദ്ദേഹം കോംഗോയില്‍ യുഎന്നിലും സേവനമനുഷ്ഠിച്ചു.

തൃശ്ശൂരില്‍ നിന്നുള്ള എയര്‍ വൈസ് മാര്‍ഷല്‍ സുരേന്ദ്രന്‍ നായര്‍ രാജ്യത്തെ ഏറ്റവും മികച്ച യുദ്ധവിമാന പൈലറ്റുമാരില്‍ ഒരാളാണ്. മിഗ്-21, മിഗ്-29, സുഖോയ്-30 എന്നിവ പറത്തിയിട്ടുള്ള അദ്ദേഹം നിലവില്‍ വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജില്‍ ചീഫ് ഇന്‍സ്ട്രക്ടറായി സേവനമനുഷ്ഠിക്കുകയാണ്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബ്യൂറോക്രാറ്റുകള്‍, പൈലറ്റുമാര്‍, യുഎന്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ കാമ്പസില്‍ ഒത്തുകൂടിയിരുന്നു.

40 years on, four military officer friends reunite at Sainik School alumni meet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; 25 പേരുടെ പട്ടിക, പറവൂരില്‍ ഇ ടി ടൈസണ്‍

'ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യണം, അതിനുള്ള കാത്തിരിപ്പിലാണ്'; ആ​ഗ്രഹം പറഞ്ഞ് നിവിൻ പോളി

'അന്നേ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു, ഗണേഷിനെ യൂണിയനില്‍ കയറ്റരുതെന്ന്; പ്രവചനം കൃത്യമായി'

പച്ചമുളക് കൂടുതൽ കാലം ഫ്രഷായി സൂക്ഷിക്കാം

SCROLL FOR NEXT