കോഴിക്കോട്: വധശിക്ഷയിൽ നിന്നും മോചിതനായി, രണ്ടു പതിറ്റാണ്ടു നീണ്ട ഗൾഫിലെ ജയിൽ വാസത്തിനും ശേഷം അബ്ദുൽ റഹീം കോഴിക്കോടെത്തി. രാവിലെ 7. 35 ഓടെയാണ് റഹീം കയറിയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 8. 20 ഓടെയാണ് പുറത്തിറങ്ങിയത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരണം ഒതുക്കി.
വ്യവസായി ബോബി ചെമ്മണ്ണൂർ, റഹീമിന്റെ സഹോദരൻ, സുഹൃത്തുക്കൾ തുടങ്ങിയവർ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആശ്ലേഷിച്ചാണ് ബോബി ചെമ്മണ്ണൂർ റഹീമിനെ സ്വീകരിച്ചത്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അബ്ദുല്‍ റഹീമിന് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. റഹീമിന് താൽപ്പര്യമുണ്ടെങ്കിൽ തന്റെ ജ്വല്ലറിയിൽ ജോലി നൽകുന്നത് പരിഗണിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.
വീട്ടിലേക്ക് പോകുന്ന വഴിക്ക്, തന്റെ ജയിൽ മോചനത്തിനായി പരിശ്രമം നടത്തിയ എംബസി ഉദ്യോഗസ്ഥൻ യൂസഫിന്റെ വീട്ടിൽ അബ്ദുൽ റഹിം ഇറങ്ങി. യൂസഫിനെ ആലിംഗനം ചെയ്താണ് റഹീം നന്ദി അറിയിച്ചത്. തുടർന്ന് തന്റെ വസതിയിലേക്ക് അബ്ദുൽ റഹിം യാത്ര തിരിച്ചു. എത്രകാലം കഴിഞ്ഞാലും റഹീമിനെ മോചിപ്പിക്കാനാകുമെന്ന് തന്നെയാണ് താൻ കരുതിയതെന്ന് യൂസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
24-ാം വയസ്സിലാണ് അബ്ദുൽ റഹിം ജോലി തേടി സൗദിയിലേക്ക് പോയത്. സൗദി സ്വദേശിയുടെ അസുഖബാധിതനായ മകനെ പരിപാലിക്കല്‍ ആയിരുന്നു ജോലി. 2006 ഡിസം 26-ന് ഭിന്നശേഷിക്കാരനായ മകന്‍ മരിക്കാനിടയായ സംഭവത്തിലാണ് റഹീം ജയിലിലായത്. മനഃപൂര്‍വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും കോടതി വധശിക്ഷ വിധിച്ചു.
സൗദി ബാലന്റെ കൊലപാതകക്കേസില്‍ 2006 നവംബറിലാണ് അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. വിചാരണയ്ക്ക് ശേഷം റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. മോചനദ്രവ്യം നല്‍കിയതിനെത്തുടര്‍ന്ന് കോടതി വധശിക്ഷ ഒഴിവാക്കി. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates