തിരുവനന്തപുരം: വധശ്രമക്കേസിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അറസ്റ്റിൽ. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനാണ് പിടിയിലായത്. അറസ്റ്റിനിടെ വട്ടിയൂർക്കാവിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സംഘർഷത്തെത്തുടർന്ന് പൊലീസ് ഇൻസ്പെക്ടർ ആകാശത്തേക്ക് വെടിയുതിർത്താണ് അനുയായികളെ പിന്തിരിപ്പിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് എത്തി സുഗതനെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘത്തെ സുഗതന്റെ അനുയായികൾ വളഞ്ഞു. എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് പ്രതിയുമായി പുറത്തുകടക്കാൻ കഴിയാത്തവിധം പ്രതിരോധമാണ് അനുയായികൾ തീർത്തത്.
ഇതേത്തുടർന്ന് ആൾക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടാനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കേണ്ടിവന്നു. ഇതിനുശേഷമാണ് സാഹസികമായി കീഴ്പ്പെടുത്തിയ പ്രതിയുമായി പൊലീസ് സംഘം കടന്നത്. സംഘർഷത്തിൽ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവപ്പറമ്പിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലാണ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ സുഗതൻ നേരത്തെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ജൂൺ ഏഴിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു.
എന്നാൽ കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സുഗതൻ സ്റ്റേഷനിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾ വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. ചിക്കൻപോക്‌സ് ആയതിനാലാണ് സ്റ്റേഷനിൽ ഹാജരാവാതിരുന്നതെന്നും അറസ്റ്റിനെത്തിയ പൊലീസ് ഭാര്യയേയും മകളെയും മർദിച്ചെന്നും സുഗതൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates