

ആക്രമണം ഒന്നിനും മറുപടിയല്ലെന്നും പ്രതിഷേധം നല്ല രീതിയിൽ ആയിരിക്കണമെന്നും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. കോക്രോച്ച് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കവേ ആയിരുന്നു കൃഷ്ണകുമാർ ഇക്കാര്യം പറഞ്ഞത്. അതോടൊപ്പം നടൻമാരായ ടൊവിനോ തോമസിനെയും ജോജു ജോർജുവിനെയും കൃഷ്ണകുമാർ വിമർശിക്കുകയും ചെയ്തു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ.
ടൊവിനോയ്ക്ക് മതാന്ധതയാണോ രാഷ്ട്രീയ അന്ധതയാണോ എന്ന് തനിക്കറിയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. "രാജ്യത്തിന്റെ ഭാവി തലമുറ ശബ്ദമുയര്‍മ്പോള്‍,അവരുടെ ശബ്ദത്തെ കരുത്തുകൊണ്ട് നേരിടുമ്പോള്‍, ഭാവിയെ തന്നെയാണ് ചവിട്ടിമെതിക്കുന്നത്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നു പോകുന്നത്.
ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ പൊതുമുതല്‍ നശിപ്പിച്ചുവോ? അവര്‍ അക്രമത്തിലേക്ക് തിരിഞ്ഞോ? ഇങ്ങനെ കൈകാര്യം ചെയ്യപ്പെടാന്‍ മാത്രം എന്താണ് അവര്‍ ചെയ്തത് ?".- എന്നായിരുന്നു വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിനെതിരെയാണ് കൃഷ്ണകുമാറിന്റെ വിമർശനം.
"പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാത്രമല്ല, പ്രതിഷേധത്തിൽ ആർക്ക് വേണേലും വരാം. പലരും വന്നവരിൽ കാണാൻ വേണ്ടി വന്നവരുണ്ട്. ഇങ്ങനെയൊരു പ്രകടനം നടക്കുന്നു. അത് കാണാൻ വന്നവരുണ്ട്. അതിലൊന്നും തെറ്റില്ല. പിന്നെ പല നടീനടൻമാർ പ്രതികരിച്ചിട്ടുണ്ട്. അതായത് അതിക്രൂരമായ സംഭവം. വെറുതെ നടന്ന വിദ്യാർഥികളെ തല്ലിക്കൂട്ടി. ഭാരതത്തിലെ വിദ്യാർഥികളെ ഇങ്ങനെയാണോ ഹാൻഡിൽ ചെയ്യണ്ടേ.
പൊതുമുതൽ നശിപ്പിച്ചോ ? പ്രൈവറ്റ് വാഹനങ്ങൾ നശിപ്പിച്ചോ ?. എന്തെങ്കിലും ചെയ്തോ?. കംപ്ലീറ്റ് ആക്രമണവും തുടങ്ങി വച്ചതാരാണെന്നുള്ളതിന്റെ വ്യക്തമായ വിഡിയോ ഉണ്ട്. ഇനിയിപ്പോൾ അടുത്ത വരുന്ന ദിവസങ്ങളിൽ വൻപിടുത്തമാണ് വീഴാൻ പോകുന്നത്. ഫെയ്സ് റെക്കഗനേഷൻ എന്നൊരു സാധനമുണ്ട്. ഒരിക്കൽ എവിടെയെങ്കിലും കിട്ടിക്കഴിഞ്ഞാൽ തീർന്നു.
ഫിംഗർ പ്രിന്റുകൾ മുഴുവൻ വാഹനങ്ങളിൽ നിന്ന് എടുക്കുന്നുണ്ട്. ഇളക്കിവിട്ടവരല്ല പെടാൻ പോകുന്നത്. ഈ മോക് സൈക്കോളജിക്ക് ഒരു പ്രത്യേകതയുണ്ട്. നിരപരാധികളായ ആൾക്കാർ ഇളകി പോകും. ഈ ഇളക്കി വിട്ടവരൊക്കെ രക്ഷപ്പെടുകയും ചെയ്യും. നേപ്പാൾ ആവർത്തിക്കുമെന്ന് പിള്ളേര് പറയുന്നുണ്ടല്ലോ. നേപ്പാൾ വേറെ, ബംഗ്ലാദേശ് വേറെ, ശ്രീലങ്ക വേറെ ഇന്ത്യ വേറെ.
ഇന്ത്യ വളരെ പവർഫുൾ ആയ രാജ്യമാണ്. നമ്മുടെ മിലിട്ടറി ഫോഴ്സ് ഒക്കെ അസാമാന്യ ശക്തിയുള്ളവരാണ്. ഇറങ്ങിക്കഴിഞ്ഞാൽ ഒറ്റയടിക്ക് തീർക്കാൻ പോകുന്ന സംഭവമാണ്. അടുത്ത തലമുറയ്ക്ക് വേണ്ടി പലതും നമ്മൾ ചെയ്യണം. വികസിത രാജ്യങ്ങളിലെപ്പോലെയുള്ള സൗകര്യങ്ങൾ നമ്മുടെ ഇന്ത്യയിലും വന്നുകൊണ്ടിരിക്കുകയാണ്. ഈ തല്ലിപ്പൊട്ടിച്ചത് മുഴുവൻ എന്താണ് ?
പെപ്പർ സ്പ്രേ പൊലീസിന്റെ കണ്ണിൽ അടിക്കുന്നതിന്റെ വിഡിയോ ഉണ്ട്. പൊലീസിനെ പോയി അടിക്കുന്നതിന്റെ വിഡിയോ ഉണ്ട്. യൂണിഫോമിൽ നിൽക്കുകയാണ്. അതിനി ഏത് പാർട്ടി ചെയ്താലും. നാളെ എന്റെ പാർട്ടിയാണെങ്കിൽ പോലും. പ്രതിഷേധത്തിന്റെ ഭാഗമായി പലതും നടക്കാം. അല്ലാതെ യൂണിഫോമിൽ നിൽക്കുന്നവരെ അങ്ങോട്ട് പോയി ആക്രമിക്കാൻ പാടില്ല.
കാരണം എന്റെ കുടുംബത്തിലുള്ളവർ യൂണിഫോമിട്ട കുടുംബത്തിൽ നിന്ന് വന്നവരാ. യൂണിഫോമിട്ട് നിൽക്കുന്നവരെ അങ്ങോട്ട് പോയി ആക്രമിക്കാൻ പാടില്ല. അവഹേളിക്കാൻ പാടില്ല. തീർച്ചയായും ലാത്തി ചാർജ് നടന്നാൽ പലതും നടക്കും. ഇവിടുത്തെ പല നടൻമാരും ചോദിക്കുന്നുണ്ട്, വെറുതെ നിന്ന പിള്ളേരെ ഇങ്ങനെയാണോ തല്ലി ചതക്കുന്നത്. ഭാരതത്തിന്റെ ഭാവിയല്ലേ.
എന്റെ വീട്ടിൽ ജെൻ സി ഉണ്ട്. ബീറ്റ ജനറേഷനുണ്ട്. എല്ലാം എന്റെ വീട്ടിലുണ്ട്. അവർക്ക് നല്ലത് തന്നെയാ വരണ്ടത്. പക്ഷേ ആക്രമണം ഒന്നിനും മറുപടിയല്ല. പ്രതിഷേധിക്കണം. ശക്തമായ രീതിയിൽ പ്രതിഷേധിക്കണം. ജെ പി നഡ്ഡയെ രണ്ട് പേർ പോയി കണ്ടല്ലോ. അവിടെ സംസാരിച്ചതിനെപറ്റി അവരൊന്നും പറയുന്നില്ല. പറഞ്ഞതെന്താണ് ഞങ്ങളുടെ ഫോൺ പിടിച്ചുവച്ചെന്ന്.
ഞാൻ അദ്ദേഹത്തെ കാണാൻ പോകുമ്പോൾ ഫോൺ വെളിയിൽ കൊടുത്തിട്ടാണ് പോകുന്നത്. അവർ വിവിഐപി ആയിട്ടാണ് അകത്ത് കൊണ്ടുപോകുന്നത്. ഇത്രയും ചെയ്ത് കൊടുത്തിട്ട് വെളിയിൽ വന്ന് കള്ളം പറയുന്നത് എന്തിനാ. ടൊവിനോ തോമസ്..അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്താണ് ഈ ആക്രമത്തെ പറ്റി. എന്തെങ്കിലും വാഹനം നശിപ്പിച്ചിട്ടുണ്ടോ ? പൊതുമുതൽ നശിപ്പിച്ചിട്ടുണ്ടോ ?.
അദ്ദേഹത്തിന് എന്ത് അന്ധത ആണെന്ന് എനിക്കറിയില്ല. മതാന്ധതയാണോ രാഷ്ട്രീയ അന്ധതയാണോ ?. എന്തുകൊണ്ടാണ് അങ്ങനെ സംസാരിക്കുന്നത്. പിന്നെ ജോജു. ഇതൊക്കെ നമ്മുടെ സഹോദരങ്ങളാ. ജോജു മഹാരാജാസ് കോളജിൽ സംസാരിക്കുന്നതിന്റെ ഒരു വിഡിയോ കണ്ടു. അടിയന്തരാവസ്ഥയെ പറ്റി സംസാരിക്കുന്നത്.
അദ്ദേഹം കോൺഗ്രസുകാരനാ. ഇത് അടുത്ത അടിയന്തരാവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ അടിയന്തരാവസ്ഥ കുഴപ്പമാണെന്ന് പുള്ളി തന്നെ പറയുന്നുണ്ട്. ഞാൻ പറയുന്നത്, നല്ല രീതിയിൽ പ്രതിഷേധിക്കാം. ഇതിന്റെ ഉദ്ദേശ്യം വേറെയാണ്". - കൃഷ്ണകുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates