പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പൊതുവേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ നേതൃത്വം. രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാടാണ്. ചെയർപേഴ്സൻ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ പറഞ്ഞു. പ്രമീള അരുതാത്തത് ചെയ്തുവെന്നും ജില്ലാ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
രാഹുലിനൊപ്പം ബിജെപിയിലെ ഒരാളും വേദി പങ്കിടരുതെന്നാണ് പാർട്ടി നിലപാട്. ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ വിഷയം അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിക്കും. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടവുമായി വേദി പങ്കിട്ട പാലക്കാട് നഗരസഭ അധ്യക്ഷക്കെതിരെ നടപടി വേണമെന്ന് ജില്ലാ നേതൃയോഗത്തിൽ ആവശ്യം ഉയർന്നതായി റിപ്പോർട്ടുണ്ട്.
പ്രമീള ശശിധരന്റെ പ്രവൃത്തി സ്ത്രീ വിരുദ്ധതയെന്ന് നേതാക്കള്‍ വിമർശിച്ചു. പ്രമീള പാര്‍ട്ടിക്ക് നാണക്കേടാണെന്നും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. രാഹുലിനെതിരായ പരാതി കോണ്‍ഗ്രസിനെതിരായ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള നീക്കത്തിന്, പ്രമീള പങ്കെടുത്ത നടപടി തിരിച്ചടിയാകുമെന്നും നേതാക്കൾ വിലയിരുത്തി. സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം പ്രമീളയോട് വിശദീകരണം ചോദിക്കുമെന്നും റിപ്പോർട്ടുണ്ട്.
പാലക്കാട് നഗരത്തിലെ സ്റ്റേഡിയം ബൈപാസ് ലിങ്ക് റോഡ് ഉദ്ഘാടനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പാലക്കാട് നഗരസഭ ചെയർപേഴ്സണും പങ്കെടുത്തത്. ഇന്നലെ നടന്ന പരിപാടിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ പരിപാടികളിൽ നിന്നും ബിജെപി വിട്ടുനിന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates