എസ് സുരേഷ് File Photo
Kerala

'കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; വിഡി സതീശന്‍ വന്ദേമാതരം മുഴുവന്‍ പാടണം, ഇല്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത്'

കേരളത്തില്‍ നിലനില്‍ക്കുന്നത് ശരീഅത്ത് നിയമമല്ലെന്നും എസ് സുരേഷ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ വന്ദേമാതരം മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ്. കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല. കേരളത്തില്‍ നിലനില്‍ക്കുന്നത് ശരീഅത്ത് നിയമവുമല്ല. വന്ദേമാതരം ആദ്യാവസാനം പാടണമെന്നത് രാജ്യത്തെ നിയമമാണെന്നും ആ നിയമം അതേപടി പാലിക്കണമെന്നും എസ് സുരേഷ് ആവശ്യപ്പെട്ടു.

'നാളെ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനമാണ്. വന്ദേമാതരം പാടണോ എന്ന കാര്യത്തില്‍ വിഡി സതീശന് ഇപ്പോഴും ഒരു നിശ്ചയം വന്നിട്ടില്ല. കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല എന്നാണ് ബഹുമാന്യനായ വിഡി സതീശനോട് ഞങ്ങള്‍ക്ക് പറയാനുള്ളത്. കേരളത്തില്‍ നിലനില്‍ക്കുന്നത് ശരീഅത്ത് നിയമവുമല്ല. ഡോ. ബിആര്‍ അംബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയാണ് കേരളത്തിലുമുള്ളത്.

ദേശീയഗീതമായ വന്ദേമാതരം ആദ്യാവസാനം പാടണമെന്നത് ഈ രാജ്യത്തിന്റെ നിയമമാണ്. ആ നിയമം പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അല്ലാതെ പാണക്കാട്ടെ തമ്പുരാന്റെ അനുഗ്രഹം വാങ്ങിയിട്ട് അദ്ദേഹം പറയുന്നതുപോലെ ചെയ്യാമെന്നു വിചാരിച്ചാല്‍, ഈ സ്ഥാനം രാജിവെച്ച് പാണക്കാടിന്റെ അടിമപ്പണി ചെയ്യുന്നതായിരിക്കും വിഡി സതീശന് നല്ലത് എന്ന് ഓര്‍മിപ്പിക്കുന്നു.

പാണക്കാട്ടെ കുടുംബം മതേതരമാണെന്നൊക്കെയാണ് കേട്ടുകേള്‍വി. എന്നാലിന്ന് മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്ന ഭരണകൂടം കേരളത്തില്‍ വന്നശേഷം, കേരളത്തിലെ ജനസംഖ്യാ അനുപാതത്തില്‍ ചില മാറ്റങ്ങള്‍ വന്നുതുടങ്ങിയ ശേഷം പാണക്കാട് കുടുംബത്തിന്റെ മതേതര മുഖത്തിനും മാറ്റം വന്നെന്ന കാര്യം കേരളം മനസ്സിലാക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്. അതുകൊണ്ടാണ് വന്ദേമാതരവും സവര്‍ക്കറും എതിര്‍ക്കപ്പെടുന്നത്.

കേരളത്തിന്റെ മതേതര മനസ്സ് ഈ വര്‍ഗീയ സര്‍ക്കാരിനെയും പിന്തിരിപ്പന്‍, രാജ്യവിരുദ്ധ സമീപനങ്ങളെയും തള്ളിക്കളയും. അഴിമതിയും രാജ്യദ്രോഹവുമായി യാതൊരു സന്ധിയുമില്ലാത്ത പാര്‍ട്ടിയാണ് ബിജെപി. നാളെ രാവിലെ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ വന്ദേമാതരം ആദ്യാവസാനം പാടാന്‍ വിഡി സതീശന്‍ തയ്യാറാകണം. അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് വിഡി സതീശനെ ഓര്‍മിപ്പിക്കുന്നു' -എസ് സുരേഷ് പറഞ്ഞു.

നേരത്തെ സര്‍ക്കാര്‍ പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ വിവാദത്തിന് വഴിവെച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഉത്തരവിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. എന്നാല്‍ ചീഫ് സെക്രട്ടറി കേന്ദ്രനിര്‍ദേശ പ്രകാരം സര്‍ക്കുലര്‍ ഇറക്കിയതാണെന്നും മുന്‍പത്തെ പ്രോട്ടോക്കോള്‍ തന്നെ പാലിക്കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വന്ദേമാതരം പരാമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

BJP General Secretary S Suresh Demands CM VD Satheesan to Sing Vande Mataram Full Version

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ദേശീയഗാനം മാത്രം

താനൂർ കസ്റ്റഡി മരണം: പോലീസിന്റെ വാദങ്ങൾ പൊളിയുന്നു; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ലോഡ്ജിൽ തമ്പടിച്ച് എംഎഡിഎംഎ വിൽപ്പന; യുവതി അടക്കം മൂന്നു പേർ കൊച്ചിയിൽ പിടിയിൽ

'ഇവള്‍ ഇതെന്ത് ഭാവിച്ചാണ്?'; തുടക്ക കാലത്ത് കുടുംബത്തിലുണ്ടായ സംസാരങ്ങള്‍; മനസ് തുറന്ന് മമിത ബൈജു

ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ചരക്കിറക്കുന്നതിനിടെ ഷോക്കേറ്റ് ലോറി ഡ്രൈവർ മരിച്ചു