ചേർത്തല: ചേർത്തല സ്വദേശിനിയായ കന്യാസ്ത്രീയെ പഞ്ചാബിലെ ജലന്ധറിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവികത ആരോപിച്ച് കുടുംബം. ജലന്ധർ രൂപത പരിധിയിലെ കോൺവെന്റിലാണ് ആത്മഹത്യ ചെയ്ത നിലയിൽ. അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരിമേഴ്സി(31) ആണ് മരിച്ചത്.
നവംബർ 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കുടുംബം പറയുന്നു. കോൺവെന്റിന്റെ നടപടികളിൽ സംശയമുണ്ടെന്നും കാണിച്ച് പിതാവ് ജോൺ ഔസേഫ് കളക്ടർക്കു പരാതി നൽകി.
ജലന്ധർ രൂപതയിൽപെട്ട സാദിഖ് ഔവ്വർലേഡി ഓഫ് അസംപ്ഷൻ കോൺവെന്റിലായിരുന്നു മേരിമേഴ്സി. നാലുവർഷമായി ഈ കോൺവെന്റിലാണ് കഴിയുന്നത്. 29നു രാത്രിയും മകൾ വീട്ടിലേക്കു വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചത്. ഡിസംബർ രണ്ടിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്ലാദത്തോടെ സംസാരിച്ചിരുന്നതായും കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
മരണ സാഹചര്യങ്ങളെ കുറിച്ചു കോൺവെന്റിൽ നിന്നും ഒന്നും പറഞ്ഞിട്ടില്ല. മരണത്തിലും അവിടെ നടത്തിയ പോസ്റ്റുമോർട്ടത്തിലും സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. വീണ്ടും പോസ്റ്റുമോർട്ടം നടത്തി യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നും പരാതിയിൽ പറയുന്നു. ഇന്ന് മൃതദേഹം നാട്ടിലെത്തിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates