വാളയാറിൽ രണ്ട് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ (Walayar case) കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി കണ്ട് വിചാരണ ചെയ്യണമെന്ന് സി ബി ഐ. ഇതിനായി കേസ് പോക്സോ സ്‌പെഷ്യൽ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ജുവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിച്ചു.
വാളയാർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സമയത്ത് പ്രായപൂർത്തിയാകാത്ത പ്രതിയെ മറ്റൊരു ലൈംഗിക പീഡന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട്ടെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന 60 വയസ്സുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മെയ് 31 നാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കൂടുതൽ അന്വേഷണത്തിൽ തെളിഞ്ഞതിനാൽ, ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനുള്ള പ്രതിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ സംബന്ധിച്ച് പ്രിലിമിനറി അസസെസ്മെന്റ് (ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പതിനാറ് വയസ്സ് പൂർത്തിയായതോ അതിൽ കൂടുതലോ പ്രായമുള്ള ഒരു കുട്ടി ചെയ്തതായി ആരോപിക്കപ്പെടുന്ന ഹീനമായ കുറ്റകൃത്യത്തിന്റെ കാര്യത്തിൽ, അത്തരം കുറ്റകൃത്യം ചെയ്യാനുള്ള കുട്ടിയുടെ മാനസികവും ശാരീരികവുമായ കഴിവ്, കുറ്റകൃത്യത്തിന്റെ അനന്തരഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് എന്നിവ സംബന്ധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് നടത്തുന്ന വിലയിരുത്തൽ) നടത്തുന്നതിനുമാണ് സിബിഐ ശ്രമം.
ഇരകളായ പെൺകുട്ടികളുടെ, അമ്മയുടെ ബന്ധുവിന്റെ മകനായതിനാൽ,പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വീട്ടിൽ നിയമത്തിന് എതിരായി വന്ന കുട്ടിക്ക് ( സി സി എൽ ) സ്വതന്ത്രമായ പ്രവേശനം ലഭിച്ചിട്ടുണ്ടെന്ന് സിബിഐയുടെ ഹർജിയിൽ പറയുന്നു. ഈ സി സി എൽ, 60 വയസ്സുള്ള ഒരു സ്ത്രീയെ ആക്രമിച്ചതിന് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്
സിസിഎൽ തന്റെ വീട്ടിൽ വന്ന് തന്നെ തൊടുകയും നുള്ളുകയും ചെയ്യാറുണ്ടെന്ന് ഇര പരാതിപ്പെട്ടതായി ഒരു സാക്ഷി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നിട്ടും സിസിഎല്ലിനെതിരെ പൊലീസിനോ മറ്റ് അധികാരികൾക്കോ പരാതി നൽകിയിരുന്നില്ല.
വൈകുന്നേരങ്ങളിൽ കുടിവെള്ളത്തിനെന്ന വ്യാജേന കളിസ്ഥലത്ത് നിന്ന് പോയി, ഇരയുടെ ഷെഡിൽ വെച്ച് ബലാത്സംഗം ചെയ്തതായി ഇരയുടെ മരണശേഷം, അയാൾ സുഹൃത്തുക്കളോട് പറഞ്ഞതായി സി ബി ഐ പറയുന്നു.
അതിനാൽ, ഈ കേസിൽ കുട്ടിയെ മുതിർന്ന വ്യക്തിയായി കണ്ട് വിചാരണ ചെയ്യേണ്ടതുണ്ട്. അതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡിൽ നിന്ന് കേസ് കോടതിയിലേക്ക് (പോക്‌സോ) മാറ്റിയാൽ മാത്രമേ സാധിക്കുകയുള്ളൂവെന്നും സിബിഐ വ്യക്തമാക്കി.
പതിനാറ് വയസ്സിന് മുകളിലുള്ള ഒരു കുട്ടി ചെയ്തതായി ആരോപിക്കപ്പെടുന്ന ഹീനമായ കുറ്റകൃത്യത്തിന്റെ കാര്യത്തിൽ, അത്തരം കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള മാനസികവും ശാരീരികവുമായ കഴിവ്, കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്ന സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് ബോർഡ് ഒരു 'പ്രാഥമിക വിലയിരുത്തൽ' (പ്രൈമറി അസസ്മെന്റ്) നടത്തണമെന്ന് സിബിഐ ചൂണ്ടിക്കാട്ടി.
അത്തരമൊരു വിലയിരുത്തലിനായി, ബോർഡിന് പരിചയസമ്പന്നരായ മനഃശാസ്ത്രജ്ഞരുടെയോ സാമൂഹിക, മനഃശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവരുടെയോ മറ്റ് വിദഗ്ധരുടെയോ സഹായം തേടാവുന്നതാണ്.
ഈ കേസിൽ, ഹീനമായ കുറ്റകൃത്യം ചെയ്ത സിസിഎല്ലിനെ കുറിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് നടത്തിയ പ്രാഥമിക വിലയിരുത്തലിനെക്കുറിച്ച് സ്പീക്കിങ് ഓർഡറോ(തീരുമാനത്തിനുള്ള കാരണങ്ങൾ വ്യക്തമായി പ്രസ്താവിക്കുന്ന ഒരു തീരുമാനമോ ഉത്തരവോ ആണ് സ്പീക്കിംഗ് ഓർഡർ) ജുഡീഷ്യൽ ഓർഡറോ (അന്തിമമോ താൽക്കാലികമോ ആയ ഉത്തരവോ ആകാം, അത് ഒരു കക്ഷിയെ ഒരു പ്രത്യേക നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയോ അല്ലെങ്കിൽ എന്തുകൊണ്ട് നടപടിയെടുക്കരുതെന്ന് കാരണം കാണിക്കുകയോ ചെയ്യുന്നതാകാം.)ഇല്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടി.
ജൂൺ 20 ന് ബോർഡ് സി ബി ഐയുടെ ഹർജി പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates