ആലപ്പുഴ: ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. 19 പ്രതികളെയാണ് വെറുതെ വിട്ടത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. 2012 ജൂലൈ 16 നാണ് എബിവിപി പ്രവര്‍ത്തകനായ വിശാല്‍ കുത്തേറ്റു മരിക്കുന്നത്. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍.
കൊലപാതകം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. കോന്നി എന്‍എസ്എസ് കോളജിലെ ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു വിശാല്‍. സംഘടനാ പ്രവര്‍ത്തനത്തിനെത്തിയ വിശാലിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലാണ്. കുത്തേറ്റ വിശാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആക്രമിച്ച പ്രതികളെപ്പറ്റി പറഞ്ഞിട്ടും, കേസില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി അഞ്ചു വര്‍ഷത്തിനു ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസിന്റെ തുടക്കം മുതലേ അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും, വിചാരണയ്ക്കിടെ സംഭവസ്ഥലത്തുണ്ടായിരുന്ന എസ്എഫ്‌ഐ, കെഎസ് യു പ്രവര്‍ത്തകര്‍ കൂറുമാറിയെന്നും എബിവിപി സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ എബിവിപി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates