MN Karassery fb
Kerala

'പിരിച്ച പണത്തിന് കണക്കില്ലേ? ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്ത് നൽകി? കോൺ​ഗ്രസിന് മറുപടി വോട്ടർമാർ തന്നെ തരും'

എംഎൻ കാരശ്ശേരി സമകാലിക മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖം

Author : ലക്ഷ്മി ആതിര

കോഴിക്കോട്: മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതർക്കായി നടത്തിയ ഫണ്ട് ശേഖരണത്തിൽ കോൺഗ്രസ് അങ്ങേയറ്റം അപഹാസ്യരായി മാറിയെന്ന് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എംഎൻ കാരശ്ശേരി. 'സമകാലിക മലയാളത്തിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.

'എത്ര തുക പിരിച്ചുവെന്നും ആ പണം എവിടേക്കാണ് ചെലവഴിച്ചതെന്നും ഇതുവരെ കോൺഗ്രസ് കൃത്യമായ മറുപടി നൽകിയിട്ടില്ല. ഇത്തരത്തിലുള്ള സാഹചര്യത്തിൽ പയ്യന്നൂരിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ വി കുഞ്ഞികൃഷ്ണന്റെ കൂടെ നിൽക്കാൻ കോൺഗ്രസിന് എന്ത് യോഗ്യതയാണ് ഉള്ളത്? പിരിച്ച പണത്തിന് സിപിഎം മാത്രം മറുപടി പറയേണ്ടതുണ്ടോ?'

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവനകളെയും കാരശ്ശേരി വിമർശിച്ചു.

'അഞ്ചര കോടിയോളം രൂപ പിരിച്ചുവെന്ന് അദ്ദേഹം നടത്തിയ വാർത്ത സമ്മേളനത്തിൽ പറയുന്നു. എന്നാൽ ആ തുക ഭൂമി വാങ്ങുന്നതിനിടെ തന്നെ തീർന്നുവെന്നും പറയുന്നു. ഈ കണക്കുകളിൽ വ്യക്തത എവിടെയാണ്?. സണ്ണി ജോസഫ് പറയുന്ന കാര്യങ്ങൾ പൊതുജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ വ്യക്തമാക്കണം'.

'വയനാട്ടിൽ കോൺഗ്രസിന് രണ്ട് എംഎൽഎമാരുണ്ട്. അതിന് പുറമെ രാജ്യത്തെ കോൺഗ്രസിന്റെ ഏറ്റവും വല്യ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് എംപിമാരായിരുന്നു. അവർ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്താണ് നൽകിയിരിക്കുന്നത്? ഏകദേശം രണ്ട് വർഷമായി പുനരധിവാസത്തിനായി പണം ശേഖരിച്ചിട്ടും ഇതുവരെ ഒരു കുടുംബത്തിനെങ്കിലും വീട് നിർമിച്ച് നൽകാൻ കഴിഞ്ഞിട്ടുണ്ടോ?'.

മുസ്ലിം ലീഗിനെയും സർക്കാർ ഇടപെടലിനെയും ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.

'കോൺഗ്രസിനെക്കാൾ ചെറിയ പാർട്ടിയായ മുസ്ലിം ലീഗിന് ദുരന്തബാധിതർക്കായി വീടുകൾ നിർമിച്ച് നൽകാൻ കഴിഞ്ഞു. സർക്കാർ പോലും വീടുകൾ കൈമാറി. എന്നാൽ കോൺഗ്രസിന് ഒരു വീട് പോലും നൽകാൻ കഴിയാത്തത് എന്തുകൊണ്ടാണ്?'

ശ്രുതി എന്ന ദുരന്തബാധിതയെ സംബന്ധിച്ച ആരോപണത്തെയും കാരശ്ശേരി പരാമർശിച്ചു.

'വയനാട് ഉരുൾപൊട്ടലിൽ അനാഥയായ ശ്രുതിക്ക് വീട് നൽകാമെന്ന് പറഞ്ഞ് ടി സിദ്ദിഖ് കബളിപ്പിച്ചുവെന്നു കേൾക്കുന്നു. ഇതിനെക്കുറിച്ച് വിശദമായി അറിയില്ല. എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വളരെ ദുഃഖകരമാണ്. മുണ്ടക്കൈ– ചൂരൽമല പ്രദേശവാസികളുടെ വോട്ട് കൽപ്പറ്റയിലാണ്. ഈ വിഷയത്തിൽ സിദ്ദിഖിനും കോൺഗ്രസിനും വേണ്ട മറുപടി വോട്ടർമാർ തന്നെ തെരഞ്ഞെടുപ്പിൽ നൽകും'.

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കാരശ്ശേരി വ്യത്യസ്തമായ വിലയിരുത്തലാണ് നടത്തുന്നത്.

'ദുരന്തബാധിതരുടെ വിഷയം കോൺഗ്രസിനെ ബാധിച്ചേക്കാം. എങ്കിലും അവർ തന്നെ അധികാരത്തിലെത്തുമെന്നാണ് എന്റെ വിലയിരുത്തൽ. അത് കോൺഗ്രസിന്റെ മികവ് കൊണ്ടല്ല. സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച തടയാൻ എൽഡിഎഫ്– യുഡിഎഫ് മാറിമാറി അധികാരത്തിൽ വരേണ്ട സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണ്. ഏകദേശം 80 മുതൽ 85 വരെ സീറ്റുകളിൽ കോൺഗ്രസ് വിജയിക്കും എന്നാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്'- കാരശ്ശേരി കൂട്ടിച്ചേർത്തു.

MN Karassery criticizes Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് ഇല്ല; അപേക്ഷ തള്ളി എഐഎഫ്എഫ്

വടകരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി

‘രാഹുലിന്റേത് പാകിസ്ഥാൻ അനുകൂല ഭീകരരുടെ ഭാഷ, അരാജകത്വവും ഭിന്നിപ്പിക്കുന്നതുമായ മനോഭാവം’; വിമർശനവുമായി ബിജെപി

കെ-റെയിൽ ഉപേക്ഷിക്കുന്നത് കേരള ജനതയോടുള്ള വഞ്ചന, യൂ ടേൺ അടിക്കരുത്; മുഖ്യമന്ത്രിയോട് ഇപി ജയരാജൻ

മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

SCROLL FOR NEXT