

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ നോർവെയോടു അട്ടിമറി തോൽവി നേരിട്ട് പുറത്തായതിന്റെ ഞെട്ടലിലാണ് ബ്രസീൽ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മുന്നിലെത്താനുള്ള അവസരം ബ്രസീലിനുണ്ടായിരുന്നു. 14ാം മിനിറ്റിൽ തന്നെ അവർക്ക് അനുകൂലമായി പെനാൽറ്റി കിട്ടിയിരുന്നു. എന്നാൽ കിക്കെടുത്ത ബ്രൂണോ ഗ്വിമാരെസിനു പിഴച്ചു. താരത്തിന്റെ ഷോട്ട് നോർവെ ഗോൾ കീപ്പർ ഓറിയൻ നെയ്ലാൻഡ് തടുത്തിട്ടു. മത്സരത്തിൽ 2-1ന്റെ തോൽവിയാണ് ബ്രസീലിനു നേരിടേണ്ടി വന്നത്.
അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ബ്രസീൽ ടീമിൽ വിനീഷ്യസ് അടക്കമുള്ള താരങ്ങളുണ്ടായിട്ടും ഗ്വിമാരെസ് എന്തുകൊണ്ടു പെനാൽറ്റി എടുത്തു എന്നതിൽ വിശദീകരണവുമായി പരിശീലകൻ കാർലോ ആഞ്ചലോട്ടി രംഗത്തെത്തി.
പെനാൽറ്റി എടുക്കുന്ന കളിക്കാരുടെ മുൻഗണനാ ക്രമത്തെക്കുറിച്ച് മത്സര ശേഷം ആഞ്ചലോട്ടി വ്യക്തമാക്കി.
നെയ്മറാണ് ടീമിന്റെ ഒന്നാമത്തെ പെനാൽറ്റി ടേക്കറെന്നും റാഫീഞ്ഞയാണ് രണ്ടാമതെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഇരുവരും കളത്തിലില്ലാതിരുന്നതിനാലാണ് ബ്രൂണോയ്ക്ക് അവസരം നൽകിയത്. പരിശീലനത്തിൽ ബ്രൂണോ മികച്ച പ്രകടനം പുറത്തെടുത്തിരുന്നതായും അദ്ദേഹത്തിൽ പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും ആഞ്ചലോട്ടി പറഞ്ഞു. നിർണായക പെനാൽറ്റി സമയത്ത് നെയ്മറും റാഫീഞ്ഞയും മൈതാനത്തില്ലാതിരുന്നതാണ് ഗ്വിമാരെസിന് അവസരം ലഭിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
റയൽ മാഡ്രിഡിനായി പെനാൽറ്റികളെടുത്ത് പരിചയമുള്ള വിനീഷ്യസ് ജൂനിയർ ആ സമയത്ത് കളത്തിലുണ്ടായിരുന്നതിനാൽ അദ്ദേഹം കിക്കെടുക്കുമെന്നാണ് മിക്കവരും പ്രതീക്ഷിച്ചത്. എന്നാൽ ഉത്തരവാദിത്വമേറ്റെടുത്ത ബ്രൂണോ ഗ്വിമാരെസിനു പക്ഷേ ലക്ഷ്യം കാണാൻ സാധിച്ചതുമില്ല. ഈ പെനാൽറ്റി നഷ്ടം ബ്രസീലിന് വലിയ തിരിച്ചടിയായി.
രണ്ടാം പകുതിയിൽ എർലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളിലൂടെ നോർവെ മത്സരത്തിൽ പിടിമുറുക്കി. ഇഞ്ച്വറി ടൈമിൽ നെയ്മർ നേടിയ പെനാൽറ്റി ഗോളായിരുന്നു മത്സരത്തിലെ ബ്രസീലിന്റെ ഏക ഗോൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates