തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ ഹവാല ഇടപാടിനു തെളിവ് ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വരുമാനത്തിൽ കവിഞ്ഞ തുക വീണ കൈകാര്യം ചെയ്തതായാണ് ഇഡിയുടെ കണ്ടെത്തൽ. വീണ ടി ദുബൈയിലേക്ക് 85 ലക്ഷം രൂപ അയച്ചതായും അതിന്റെ രേഖകള്‍ ഡയറിയില്‍ നിന്ന് കണ്ടെത്തിയതായും ഇഡി അറിയിച്ചു.
മേയ് 27 ന് നടത്തിയ റെയ്ഡിൽ, വീണയുടെ കൈപ്പടയിലുള്ള ചില രേഖകൾ പിടിച്ചെടുത്തതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതിൽ ചില വ്യക്തികളുടെ പേരും അവരുമായി നടത്തിയ പണമിടപാടുകളും ദുബൈയിലേക്കുള്ള പണമിടപാടും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഏകദേശം 85 കൈമാറിയിട്ടുണ്ടെന്നാണ് രേഖയിലുള്ളത്. ടി.വീണയിൽനിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ഒരു സിം കാർഡിന്റെ ചിത്രവുമുണ്ട്. മറ്റൊരു വ്യക്തിയുടെ പേരിൽ എടുത്ത ഈ സിം വൈഫൈ റൂട്ടറിനായാണ് ഉപയോഗിച്ചിരുന്നത്. ഈ സിം ഇന്റർനെറ്റ് കോളുകൾക്കായാണ് ഉപയോഗിച്ചതെന്ന് സംശയിക്കുന്നതായും ഇ.ഡി. വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
റെയ്ഡിൽ പിടിച്ചെടുത്ത വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെയും വീണയ്ക്ക് സിം കാർഡ് നൽകിയ വ്യക്തി ഉൾപ്പെടെയുള്ളവരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയതെന്നാണ് ഇഡി പറയുന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.നിഖിലിന്റെ ഫ്ലാറ്റ്, കെസികെ ഡെന്റൽ ഉടമയും റിയാസിന്റെ സഹപാഠിയുമായ ഷൈജലിന്റെ അപ്പാർട്മെന്റ്, കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(ഡിടിപിസി) ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ ആയ എൻ. നന്ദുലാലിന്റെ വീട് എന്നിവിടങ്ങൾ ഉൾപ്പെടെ ഒൻപത് ഇടത്തായിരുന്നു ഇഡി റെയ്ഡ്.
ഹവാല ഇടപാട് നടന്നെന്നും തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും ഇഡി അറിയിച്ചു. വീണയെ ഇതിനോടകം രണ്ടുതവണ ചോദ്യംചെയ്തിരുന്നു. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ വീണയെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും ഇഡി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates