തിരുവനന്തപുരം: കിഴക്കേക്കോട്ടയിൽ നോ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന വാഹനം മാറ്റാൻ ആവശ്യപ്പെട്ട ട്രാഫിക്ക് എഎസ്ഐക്കു നേരേ മഫ്ത്തിയിലായിരുന്ന സിഐ അതിക്രമം കാണിച്ചതായി ആരോപണം. ഗതാഗതക്കുരുക്കുണ്ടാക്കിയത് ചോദ്യം ചെയ്തതിന് ഡ്യൂട്ടിയിലായിരുന്ന തന്നെ പൊതുസ്ഥലത്തു വെച്ച് സി ഐ അസഭ്യം പറയുകയും മൊബൈൽ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തതായാണ് ട്രാഫിക് എഎസ്ഐയുടെ പരാതി.
ഇത് സംബന്ധിച്ച് ട്രാഫിക്ക് എഎസ്ഐ ജവഹർ കുമാർ ഫോർട്ട് പോലീസിൽ പരാതി നൽകി. എന്നാൽ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. വ്യാഴാഴ്ച ആയിരുന്നു സംഭവം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുൻപിൽ ഗതാഗതക്കുരുക്കുണ്ടായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവഹർ കുമാർ വാഹനങ്ങൾ നിയന്ത്രിക്കാനെത്തിയതായിരുന്നു.
ക്ഷേത്രത്തിന് സമീപം നോ പാർക്കിങ് ബോർഡിനു താഴെ നിർത്തിയിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. കാറിലുണ്ടായിരുന്ന നെടുമങ്ങാട് സി ഐ രജേഷ് കുമാർ കാറ് മാറ്റാൻ തയ്യാറായില്ല. താൻ സി ഐ ആണെന്ന് ഇയാൾ വെളിപ്പെടുത്തിയുമില്ല. വാഹനം മാറ്റാതായതോടെ നിയമനടപടി നേരിടേണ്ടിവരുമെന്ന് ട്രാഫിക്ക് എഎസ്ഐ പറഞ്ഞപ്പോൾ അസഭ്യവർഷമായിരുന്നു മറുപടി.തന്റെ മൊബൈൽഫോണിൽ ജവഹർ കുമാർ കാറിന്റെ ചിത്രം പകർത്തി. ഇതിൽ പ്രകോപിതനായ സിഐ ഫോൺ പിടിച്ചുവാങ്ങി കാറിനുള്ളിൽ എറിഞ്ഞുപൊട്ടിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates