പ്രതീകാത്മക ചിത്രം AI Generated
Kerala

മലബാര്‍ ഡിസ്റ്റിലറീസില്‍ പിന്‍വാതില്‍ നിയമനമെന്ന് കോണ്‍ഗ്രസ് ആരോപണം; 'മിന്നല്‍ മാജിക്' വൈകുമോ?

കുടുംബശ്രീ എഡിഎസ് മുഖേന സിപിഎം നേതാക്കള്‍ ഇടപെട്ടാണ് തൊഴിലാളിപ്പട്ടിക തയ്യാറാക്കിയതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.

Author : ശ്യാം പി വി

പാലക്കാട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറിസില്‍ പുതിയ ബ്രാന്‍ഡി ബ്രാന്‍ഡായ ''മിന്നല്‍ മാജിക്'' വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്ത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനഘട്ടത്തിലാണ് 90 താല്‍ക്കാലിക വനിതാ തൊഴിലാളികളെ നിയമിച്ചതെന്നും, സിപിഎം ഭരിക്കുന്ന നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ എഡിഎസ് മുഖേന സിപിഎം നേതാക്കള്‍ ഇടപെട്ടാണ് തൊഴിലാളിപ്പട്ടിക തയ്യാറാക്കിയതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.

നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ കമ്പനി അധികൃതര്‍ക്കും എക്‌സൈസ് മന്ത്രി എം ലിജുവിനും സമര്‍പ്പിച്ചതായും, നിയമനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ കമ്പനി അധികൃതര്‍ തള്ളി. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് കുടുംബശ്രീ മുഖേന താല്‍ക്കാലിക തൊഴിലാളികളുടെ പട്ടിക തയ്യാറാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശപ്രകാരം സ്ഥാപനമുള്ള ബ്ലോക്കിലെ കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് നിയമനം നടത്തേണ്ടതെന്നും, അതിന്റെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റികളെയാണ് പരിഗണിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ''55 അപേക്ഷകരില്‍ 45 പേരും ഒരേ നിരക്കാണ് ക്വോട്ട് ചെയ്തത്. അതിനാല്‍ നറുക്കെടുപ്പിലൂടെയാണ് നല്ലേപ്പിള്ളി എഡിഎസിനെ തെരഞ്ഞെടുത്തത്,'' കമ്പനി അധികൃതര്‍ പറഞ്ഞു. അതേസമയം, വിശദീകരണങ്ങള്‍ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍ ആരോപിച്ചു.

''അധികൃതര്‍ പറയുന്ന വിശദീകരണങ്ങള്‍ എല്ലാം വ്യാജമാണ്. ഇത് വ്യക്തമായ പിന്‍വാതില്‍ നിയമനമാണ്. താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പിന് ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടികളിലും ക്രമക്കേടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ''പെരുമാട്ടി പോലെയുള്ള ദൂരപ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോലിസ്ഥലത്തെത്താന്‍ ഇവര്‍ക്ക് ഒരു വഴിക്ക് ഒന്നരമണിക്കൂറിലധികം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യമാണുള്ളത്,'' സുമേഷ് അച്യുതന്‍ പറഞ്ഞു. ഇതിനിടെ ''മിന്നല്‍ മാജിക്'' ബ്രാന്‍ഡിയുടെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചിട്ടില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ട്രയല്‍ റണ്‍ ഇതിനകം പൂര്‍ത്തിയായതായും, പുതിയ ബ്രാന്‍ഡി അടുത്ത ദിവസങ്ങളില്‍ ബെവ്കോ ഔട്ട്ലെറ്റുകളില്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Congress alleges backdoor appointments at Malabar Distilleries; Will 'Minnal Magic' be delayed?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന്റെ വീടുകളില്‍ ഇഡി റെയ്ഡ്; പരിശോധന മാസപ്പടി കേസില്‍

തലേദിവസം വീട്ടിലെത്തി ഒളിച്ചിരുന്നു, ആണ്‍വേഷം കെട്ടി 10 പവന്‍ പിടിച്ചുപറിച്ചു, കിടപ്പുരോഗിയുടെ സ്വര്‍ണം കവര്‍ന്നത് ഹോം നഴ്‌സും സുഹൃത്തും

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; നഷ്ടമായത് 78 ഗ്രാം സ്വര്‍ണവും 'വൈര നമ' വജ്രാഭരണവും

ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ അവസരം; അകെ 899 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ യോഗ്യത

പിണറായിയുടെ വീട്ടില്‍ ഇഡി റെയ്ഡ്, എസ്‌ഐആറില്‍ ഇന്ന് വിധി, ബംഗളൂരു ഐപിഎല്‍ ഫൈനലില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT