KC Venugopal, VD Satheesan, Ramesh Chennithala File/ PTI
Kerala

കെപിസിസിക്ക് ഓണത്തിന് മുന്‍പ് പുതിയ അധ്യക്ഷനില്ല; മൗനം പാലിച്ച് വിഡി സതീശനും കെസി വേണുഗോപാലും

സംസ്ഥാനത്തെ ഉന്നത നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി സമവായത്തിലെത്താനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്

Author : കെഎസ് ശ്രീജിത്ത്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: കെപിസിസി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനമെടുക്കില്ലെന്ന് എഐസിസി വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അധ്യക്ഷനെ വേഗത്തില്‍ തീരുമാനിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും, രാഷ്ട്രീയമായി അതീവ പ്രാധാന്യമുള്ള വിഷയമായതിനാല്‍ വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. ഓണത്തിന് മുന്‍പ് ഒരു തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് സൂചന.

സംസ്ഥാനത്തെ ഉന്നത നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി സമവായത്തിലെത്താനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചില പേരുകള്‍ ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടെങ്കിലും, അന്തിമ തീരുമാനമെടുക്കാന്‍ അവര്‍ മടിക്കുന്നു. മുഖ്യമന്ത്രി വിഡി സതീശനും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് പരസ്യമായി പിന്തുണ നല്‍കാന്‍ തയാറാകാത്തതാണ് കാലതാമസത്തിന് പ്രധാന കാരണം. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെ ബാധിക്കുന്ന തീരുമാനമായതിനാല്‍, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇരുവരും മടിക്കുന്നു.

അതേസമയം, മുതിര്‍ന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല വ്യാഴാഴ്ച ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ട്, അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വൈകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ബിഹാര്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഘടനാപരമായ മാറ്റങ്ങള്‍ക്കാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനാല്‍, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ അടിയന്തര സാഹചര്യം ഇല്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന്‍, മാത്യു കുഴല്‍നാടന്‍, ഷാഫി പറമ്പില്‍, ജോസഫ് വാഴയ്ക്കന്‍, ആന്റോ ആന്റണി തുടങ്ങിയവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശനുമായി അടുപ്പമുള്ള നേതാവാണ് കൊടിക്കുന്നില്‍ സുരേഷ്. മാത്യു കുഴല്‍നാടനും ഷാഫി പറമ്പിലും കെസി വേണുഗോപാലിന്റെ വിശ്വസ്തരായാണ് അറിയപ്പെടുന്നത്. രമേശ് ചെന്നിത്തലയുടെ പിന്തുണ ജോസഫ് വാഴയ്ക്കനുണ്ട്.

വിഡി സതീശനും കെസി വേണുഗോപാലും ആരെയും പിന്തുണയ്ക്കാന്‍ തയാറാകാത്തതോടെ അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയ സ്തംഭിച്ചിരിക്കുകയാണ്. പുതിയ അധ്യക്ഷന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളായിരിക്കണമെന്ന് മുഖ്യമന്ത്രി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. വിവാദങ്ങള്‍ ഒഴിവാക്കാന്‍, നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തതുപോലെയുള്ള സംഘടനാ പ്രക്രിയയിലൂടെ അധ്യക്ഷനെ തീരുമാനിക്കണമെന്നാണ് കെസി വേണുഗോപാലിന്റെ നിലപാട്.

നേതൃത്വമില്ലാത്തത് സംസ്ഥാന ഘടകത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ എപി അനില്‍ കുമാര്‍, പിസി വിഷ്ണുനാഥ് എന്നിവര്‍ മന്ത്രിസഭയില്‍ അംഗങ്ങളായതും, ആറ് ഡിസിസി അധ്യക്ഷന്മാര്‍ എംഎല്‍എമാരായതും പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഭാഗത്തുനിന്നും സര്‍ക്കാരിന് വേണ്ട പിന്തുണയും പ്രതിരോധവും ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഓണത്തിന് ശേഷം ഹൈക്കമാന്‍ഡ് ദീപാദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

Congress delays KPCC president call as Satheesan, KC hold back

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഹ്റു ട്രോഫി വള്ളംകളി: ജലമേളയ്ക്ക് ഒരുങ്ങി ആലപ്പുഴ; ജില്ലയില്‍ ഇന്ന് അവധി

ആറന്മുള വള്ളസദ്യക്ക് പാസ് നല്‍കാമെന്ന് വാഗ്ദാനം; പണമയച്ച് ക്ഷേത്രത്തിലെത്തിയാല്‍ ഫോണില്‍ കിട്ടില്ല, ക്ഷേത്ര ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ്

ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്റര്‍ വ്യത്യാസത്തില്‍

രാഹുല്‍ ഗാന്ധിയുടെ ആറ് മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരം; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പൊലീസ് ഇന്ന് മൊഴിയെടുക്കും

Today's Rashi Phalam August 22 |സാമ്പത്തികമായി പ്രതീക്ഷിച്ച തുക കൈവരാൻ സാധ്യത; പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകൾ മാറും