തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തിയ അഡ്വ. അയിഷാ പോറ്റി എന്നിവരുടെ പേരുകളാണ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അടുത്ത അനുയായി ആയാണ് ദീപ്തിമേരി വര്‍ഗീസ് അറിയപ്പെടുന്നത്. മുഖ്യമന്ത്രി വിഡി സതീശന്റെ പിന്തുണയാണ് അയിഷാ പോറ്റിയുടെ കരുത്ത്. വനിതാ കമ്മീഷന്‍ അധ്യക്ഷ നിയമനത്തിനായി രണ്ടു മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെ, വീണ്ടും പാർട്ടിക്കുള്ളിൽ കെസി- വിഡി പോരാട്ടത്തിനും കളമൊരുങ്ങി. ഇവരിൽ ആര് അധ്യക്ഷയായി നിയമിതയാകും എന്നത്, സംസ്ഥാനത്തെ പാർട്ടിയിൽ ആർക്കാണ് മേൽക്കൈയെന്നും, രാഷ്ട്രീയ സ്വാധീനമെന്നും വ്യക്തമാകുന്നതു കൂടിയാണ്.
സിപിഎമ്മുമായി ഇടഞ്ഞു നിന്ന അയിഷാ പോറ്റിയെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിലെത്തിച്ചത് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്‍ ഇടപെട്ടാണ്. അയിഷാ പോറ്റിക്ക് വി ഡി സതീശന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. കൊട്ടാരക്കരയില്‍ മത്സരിച്ചെങ്കിലും കെ എന്‍ ബാലഗോപാലിനോട് അയിഷാ പോറ്റി പരാജയപ്പെട്ടിരുന്നു. ശക്തമായ മത്സരം കാഴ്ചവെച്ച അയിഷാ പോറ്റി, വെറും 1012 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അയിഷാ പോറ്റി പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ പദവി സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പല പേരുകളും ചര്‍ച്ച ചെയ്യുന്നത് സ്വാഭാവികമാണെന്നും ദീപ്തി പറഞ്ഞു. എറണാകുളത്തു നിന്നുള്ള വനിതാ നേതാവായ ദീപ്തി മേരി വര്‍ഗീസ് അധ്യക്ഷ പദവിക്ക് അര്‍ഹയാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണായി നിയമിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ദീപ്തി മേരി വര്‍ഗീസിന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 15 വര്‍ഷത്തെ നിയമസഭാംഗമെന്ന നിലയിലുള്ള അനുഭവ സമ്പത്ത് ആണ് അയിഷ പോറ്റിയുടെ അവകാശവാദത്തെ ശക്തിപ്പെടുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates