CP John , V D Satheesan facebook
Kerala

കളമശ്ശേരിയില്‍ ട്വിസ്റ്റ്; സി പി ജോണിനെ അനുനയിപ്പിക്കാന്‍ 'പുതിയ ഫോര്‍മുല', കലങ്ങി മറിഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണിനെ പിന്തിരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്

രാജേഷ് എബ്രഹാം

്കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നിരിക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. അവസാന നിമിഷത്തെ ചര്‍ച്ചകള്‍, വിട്ടുവീഴ്ചകള്‍, തന്ത്രപരമായ സീറ്റ് കൈമാറ്റം എന്നിവ നേതാക്കളെ ചെറുതല്ലാത്ത രീതിയില്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന അവസ്ഥയാണ്. പലയിടത്തും ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കാമെന്നാണ് സൂചനകള്‍.

ലീഗ് കൈവശം വെച്ചിരിക്കുന്ന കളമശേരിയിലാണ് ഇത്തവണ ഏറ്റവും വലിയ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നത്. മന്ത്രി പി രാജീവിനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ആലോചിക്കുന്നത്. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂര്‍ ലീഗിന് വേണ്ടി കളമശ്ശേരിയില്‍ നിന്ന് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. രാജീവിനെതിരെ ഷിയാസിനെ നിര്‍ത്തിയാല്‍ സിപിഎമ്മിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ധാരണയായാല്‍ ലീഗിന് വടക്കന്‍ കേരളത്തിലെ ഏതെങ്കിലും മണ്ഡലം പകരം നല്‍കാനാണ് ആലോചന.

തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണിനെ പിന്തിരിപ്പിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. സെന്‍ട്രല്‍ സീറ്റ് കോണ്‍ഗ്രസ് തന്നെ മത്സരിക്കാനാണ് ആലോചന. അനുരഞ്ജനത്തിന്റെ ഭാഗമായി ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് യുഡിഎഫ് നേതൃത്വം ജോണിന് മുന്നില്‍ വെക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ രാജ്യസഭാ സീറ്റും കാബിനറ്റ് റാങ്കുമാണ് മുന്നോട്ടു വെച്ചിരിക്കുന്ന ഓഫര്‍. ഇത് സമ്മതിപ്പിച്ചെടുക്കാന്‍ വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സി പി ജോണുമായി സംസാരിക്കാനും സമവായ ഫോര്‍മുലയിലെത്തിക്കാനുമാണ് സതീശന് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് സൂചനകള്‍.

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ട ദീപ്തി മേരി വര്‍ഗീസിന് ഇത്തവണയും നിയമസഭാ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല. അനുരഞ്ജനത്തിന്റെ ഭാഗമായി യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. എറണാകുളം ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവും സങ്കീര്‍ണമായി തുടരുന്നു. കൊച്ചി മണ്ഡലത്തില്‍ 2021ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണിയുടെ പേര് വീണ്ടും പരിഗണനയിലുണ്ട്. വൈപ്പിനില്‍ സതീശന്റെ അടുത്ത അനുയായിയും ലാറ്റിന്‍ കത്തോലിക്കരുടെ മുഖവുമായ ഷാരോണ്‍ പനക്കലിന് ടിക്കറ്റ് ലഭിച്ചേക്കുമെന്നാണ് വിവരം.

തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് സിറ്റിങ് എംഎല്‍എ കെ ബാബുവിനെയാണ് നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ദീപക് ജോയിയുടെ പേര് ബാബു നിര്‍ദ്ദേശിച്ചതായി സൂചനയുണ്ട്. അങ്ങനെ വന്നാല്‍ 2021 ല്‍ വൈപ്പിനില്‍ സിപിഎമ്മിന്റെ കെ എന്‍ ഉണ്ണികൃഷ്ണനോട് പരാജയപ്പെട്ട ദീപക് ജോയ് ഇത്തവണ വീണ്ടും ഉണ്ണികൃഷ്ണനെ നേരിടാന്‍ സാധ്യതയുണ്ട്. പെരുമ്പാവൂരില്‍ സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് അനുകൂലമാണ്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിംഗ് ഡയറക്ടറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ജെയ്സണ്‍ ജോസഫിനാണ് യാക്കോബായ സഭയുടെ പിന്തുണ. എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉല്ലാസ് തോമസിന്‍റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.

സഖ്യകക്ഷികളുമായി സീറ്റ് കൈമാറ്റ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി എന്നീ രണ്ട് സീറ്റുകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ് ജോസഫ് പാര്‍ട്ടിയെ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇടുക്കി സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. എങ്കിലും ചങ്ങനാശ്ശേരി ഇപ്പോഴും സെന്‍സിറ്റീവ് ആയ ഒരു മണ്ഡലമാണ്. എന്‍എസ്എസ് ആസ്ഥാനവും സിറോ-മലബാര്‍ സഭയുടെ ശക്തമായ സ്വാധീനവും ഇവിടെയുണ്ട്. രണ്ട് വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെയാവും പാര്‍ട്ടി ഇവിടെ പരിഗണിക്കുക.

ഈരാറ്റുപേട്ടയില്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനെ നിര്‍ദേശിക്കുന്നു. നാട്ടകം സുരേഷിനെ കാഞ്ഞിരപ്പള്ളിയിലേയ്ക്കും പരിഗണിച്ചേക്കും. അതേസമയം ഐസിസി സെക്രട്ടറിയും ടാലന്റ് ഹണ്ട് സോണല്‍ കോര്‍ഡിനേറ്ററുമായ അഡ്വ. മാത്യു ആന്റണിയുടെ പേരും കാഞ്ഞിരപ്പള്ളി സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. ഏകദേശം 65 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഏതാണ്ട് തയ്യാറായെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിനുശേഷം മാത്രമേ അത് പുറത്തുവിടൂ. അടുത്ത ആഴ്ച ആദ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വീണ്ടും യോഗം ചേരും. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ സമവായത്തിലെത്തിയ ശേഷം അന്തിമ പട്ടിക പുറത്തിറക്കാനാണ് തീരുമാനം.

Congress seat buzz: Kalamassery twist, RS offer for CP John add drama

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാർ​ഗ് ദ്വീപിൽ ആക്രമണം തുടർന്ന് യുഎസ്; എണ്ണയുത്പാദന കേന്ദ്രം പൂർണമായും തകർത്തെന്ന് ട്രംപ്

യാത്രക്കാര്‍ അറിയാന്‍; തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി 18ന് കോഴിക്കോട് വരെ

പൂത്തുലഞ്ഞ് കൊന്നകള്‍, വിഷുവിന് കണികാണാന്‍ കിട്ടുമോ?

പശ്ചിമേഷ്യന്‍ സംഘര്‍ഷം: തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച 35 വിദേശികള്‍ക്കെതിരെ നടപടി, 17 ഇന്ത്യക്കാര്‍

കോണ്‍ഗ്രസില്‍ കെ സി ഗ്രൂപ്പിന്റെ 'വെട്ടിനിരത്തല്‍, ഖാർ​ഗ് ദ്വീപിൽ ആക്രമണം തുടർന്ന് യുഎസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT