കൊച്ചി: മൂഴിക്കുളത്ത് മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍, കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി. ഭര്‍തൃ വീട്ടിലെ ഒറ്റപ്പെടുത്തല്‍ മൂലമാണ് കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ വലിയ ഒറ്റപ്പെടലാണ് അനുഭവിച്ചിരുന്നത്. സ്വന്തം കുട്ടികളെപ്പോലും ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.
എല്ലാക്കാര്യങ്ങളില്‍ നിന്നും ഭര്‍തൃവീട്ടുകാര്‍ തന്നെ ഒഴിവാക്കി മാറ്റിനിര്‍ത്തിയിരുന്നു. ഒറ്റപ്പെടുത്തല്‍ മൂലം വലിയ മാനസിക പിരിമുറുക്കമാണ് നേരിട്ടിരുന്നത്. ഭര്‍ത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ആലോചിക്കുന്നതായും അറിഞ്ഞു. അങ്ങനെ ചെയ്താൽ തന്റെ പെണ്‍കുഞ്ഞ് ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടായി. ഇതും കുട്ടിയെ ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.
മകള്‍ ശാരീരികമായ പീഡനത്തിന് ഇരയായ സംഭവം താന്‍ അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. പൊലീസ് പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് അമ്മ മൊഴി നല്‍കിയെന്നാണ് സൂചന. കുട്ടിയുടെ അമ്മയെ പുഴയിലെറിഞ്ഞ മൂഴിക്കുളം ഭാഗത്തെത്തിച്ച് പൊലീസ് തെളിവെടുക്കും. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ മൂവാറ്റുപുഴ ജയിലിലാണുള്ളത്.
പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുട്ടിയെ പ്രതി ലൈംഗികമായി ചൂഷണം ചെയ്ത വിവരം വീട്ടുകാരും നാട്ടുകാരും പോലും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. കുട്ടിയെ പീഡിപ്പിച്ചത് അടുത്ത ബന്ധുക്കളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍, തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കരഞ്ഞുകൊണ്ട് കുറ്റം സമ്മതിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates