കൊല്ലം : കൊല്ലം കല്ലുവാതുക്കൽ ഊഴായ്ക്കോട് കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ അമ്മ രേഷ്മയ്ക്ക് വേറെയേതെങ്കിലും കാമുകന്മാരുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ഒരാളുടെ മൊഴി കൂടി അന്വേഷണസംഘം രേഖപ്പെടുത്തി.
രേഷ്മയുടെ അജ്ഞാത ഫെയ്സ്ബുക് കാമുകനായി നടിച്ചു ഫെയ്സ്ബുക് ചാറ്റ് നടത്തിയ രണ്ടു യുവതികളെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായി അന്വേഷണ സംഘം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.
രേഷ്മയുടെ ബന്ധു ആര്യയുടെ ഭർതൃമാതാവ്, ഗ്രീഷ്മയുടെ സുഹൃത്ത് എന്നിവരുടെ രഹസ്യമൊഴിയാണു രേഖപ്പെടുത്തുക. മേവനക്കോണം, തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രാധാകൃഷ്ണ പിള്ളയുടെ മകൾ ഗ്രീഷ്മ (ശ്രുതി-22) എന്നിവരാണ് അനന്തു എന്ന പേരിൽ രേഷ്മയുമായി ഫെയ്സ്ബുക് ചാറ്റ് നടത്തിയിരുന്നത്.
ആര്യയെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ, ആര്യയും ബന്ധുവായ ഗ്രീഷ്മയും ഇത്തിക്കരയാറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഫെയ്സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിന് മൊഴി നൽകിയത്.
രേഷ്മയെ ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അറസ്റ്റിലായതിനു പിന്നാലെ രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കസ്റ്റഡിയിൽ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ ജയിലിൽ വച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates