കണ്ണൂര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയും ആര്‍എസ്എസ് നേതാവുമായ നിജില്‍ ദാസിന് വാടകവീടു നല്‍കിയതില്‍ അറസ്റ്റിലായ രേഷ്മ നിയമനടപടിക്ക്. പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളെന്ന് രേഷ്മയുടെ അഭിഭാഷകന്‍ ആരോപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുകയാണ്. രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന കേസില്‍ റിമാന്‍ഡ് പാടില്ല. നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
അതേസമയം, നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയ രേഷ്മയെ സംരക്ഷിക്കുന്നത് ബിജെപിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. രേഷ്മയെ ജാമ്യത്തിലിറക്കാനെത്തിയത് ബിജെപി തലശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. രേഷ്മയ്ക്കുവേണ്ടി ഹാജരായത് അഭിഭാഷക പരിഷത്ത് നേതാവാണ്. രേഷ്മയുടെ ആര്‍എസ്എസ് ബന്ധത്തിന് ഇതില്‍ കൂടുതല്‍ തെളിവു വേണ്ട. രേഷ്മ പൊലീസിനു നല്‍കിയ മൊഴിയിലും ബിജെപി ബന്ധം വ്യക്തമാണ്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞാണ് നിജില്‍ ദാസിന് താമസിക്കാന്‍ സ്ഥലം നല്‍കിയതെന്നും ജയരാജന്‍ പറഞ്ഞു.
ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയെന്ന കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രേഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കൊലക്കേസ് പ്രതിയാണ് നിജില്‍ദാസ് എന്ന് അറിഞ്ഞുകൊണ്ടാണു ഒളിവില്‍ താമസിക്കാന്‍ അധ്യാപികയായ അണ്ടലൂര്‍ നന്ദനത്തില്‍ പി.രേഷ്മ സൗകര്യം ചെയ്തു കൊടുത്തതെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍, രേഷ്മയുടെ സുഹൃത്തിന്റെ ഭര്‍ത്താവെന്ന നിലയിലാണു വീടു നല്‍കിയതെന്നാണ് രേഷ്മയുടെ പിതാവ് രാജന്‍ പറയുന്നത്. കൊലക്കേസ് പ്രതി ആണെന്നറിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates