തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റുവെന്ന സംഭവത്തിൽ വിശദീകരണവുമായി കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ യുവതി. വളർത്താൻ തന്നെയാണ് കുഞ്ഞിനെ വാങ്ങിയതെന്നും വർഷങ്ങളായി പരിചയമുള്ള സ്ത്രീയിൽ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നും അവർ പറയുന്നു.
ജോലി സ്ഥലത്തു നിന്നാണ് കുഞ്ഞിന്റെ അമ്മയെ പരിചയപ്പെട്ടത്. അവരുടെ ഭർത്താവ് സ്ഥിരമായി പണം ആവശ്യപ്പെട്ടതോടെയാണ് പലപ്പോഴായി മൂന്ന് ലക്ഷം രൂപ നൽകിയത്.
വർഷങ്ങളായി കുട്ടികളില്ലാത്തതിനാൽ അമ്മ തൊട്ടിലിൽ നിന്നു കുഞ്ഞിനെ ദത്തെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സ്വന്തമായി വീടു വേണമെന്ന നിബന്ധന പാലിക്കാനായില്ല. ഇതോടെയാണ് പരിചയമുള്ള സ്ത്രീയെ സമീപിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്തു വച്ചാണ് കുഞ്ഞിന്റെ അമ്മയെ പരിചയപ്പെട്ടത്. അതിനു ശേഷം ഒരു വർഷം കഴിഞ്ഞാണ് വീണ്ടും കണ്ടത്. ആ സമയത്ത് അവർ ഏഴ് മാസം ഗർഭിണിയായിരുന്നു. പ്രസവ സമയത്ത് ആശുപത്രിയിലെത്തി കണ്ടു. പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം ആശുപത്രിയുടെ പുറത്തു വച്ചാണ് കുഞ്ഞിനെ വാങ്ങിയത്.
കുഞ്ഞിനെ തരുന്നതിൽ കുട്ടിയുടെ അമ്മയ്ക്ക് പ്രശ്നങ്ങളില്ലെന്ന് അവർ പറഞ്ഞിരുന്നു. അവരുടെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. ഭർത്താവ് വിളിച്ച് സ്ഥിരം പണം ആവശ്യപ്പെട്ടതോടെയാണ് നൽകിയത്. മരുന്നിനും ഭക്ഷണത്തിനുമായാണ് പണം നൽകിയത്. ഏഴ് ദിവസം കുഞ്ഞിനെ വീട്ടിൽ സംരക്ഷിച്ചു. നിയമപരമായി ഇതു തെറ്റാണെന്ന് അറിയില്ലായിരുന്നു. ദത്തെടുക്കാൻ കഴിയുമെങ്കിൽ ആ കുഞ്ഞിനെ തന്നെ സ്വീകരിക്കണമെന്നാണ് ആഗ്രഹമെന്നും യുവതി വ്യക്തമാക്കി.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലാണ് കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവം. വാങ്ങിയ യുവതിയിൽ നിന്നു കുട്ടിയെ പൊലീസ് വീണ്ടെടുത്തു. ഏഴാം തീയതിയാണ് യുവതി തൈക്കാടുള്ള ആശുപത്രിയിൽ കുട്ടിക്ക് ജന്മം നൽകിയത്. പത്താം തീയതിയിലാണ് നവജാത ശിശുവിന്റെ വിൽപ്പന നടന്നത്.
സ്പെഷ്യൽ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിനെ വിറ്റവിവരം സ്ഥിരീകരിച്ചത്. ഉടൻ തന്നെ പൊലീസ് കുഞ്ഞിനെ വാങ്ങിയ ആളിൽ നിന്നു കുട്ടിയെ ഏറ്റെടുത്തു. കുഞ്ഞിനെ ശിശുക്ഷേമ സംരക്ഷണസമിതിക്ക് കൈമാറുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates