കേസിലെ പ്രതികൾ 
Kerala

ഓടുന്ന കാറില്‍ രണ്ടര മണിക്കൂറോളം നീണ്ട അക്രമം; എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ

അക്രമത്തിന് ശേഷം നടിയെ കാക്കനാട്ടെ പടമുകളില്‍ സ്വന്തം കാറിന് സമീപം ഇറക്കി വിടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ യുവനടി അതിക്രൂരമായ ആക്രമണങ്ങളാണ് നേരിട്ടതെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. കാറില്‍ വെച്ച് കൂട്ടമായി ശാരീരികമായി ഉപദ്രവിക്കുകയും മറ്റൊരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന അക്രമത്തിന് ശേഷം നടിയെ കാക്കനാട്ടെ പടമുകളില്‍ സ്വന്തം കാറിന് സമീപം ഇറക്കി വിടുകയായിരുന്നു.

സംഭവങ്ങള്‍ ഇങ്ങനെ : തൃശ്ശൂരിലെ ഷൂട്ടിങ് കഴിഞ്ഞ് നടി രാത്രി ഏഴ് മണിയോടെ സിനിമ നിര്‍മ്മാണ കമ്പനിയുടെ എസ്യുവി കാറില്‍ പനമ്പിള്ളി നഗറിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വരികയായിരുന്നു. യാത്രക്കിടയില്‍ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആര്‍ക്കൊക്കെയോ മെസ്സേജുകള്‍ അയക്കുന്നുണ്ടായിരുന്നു. 8.30 ഓടെ നെടുമ്പാശേരി എയര്‍പോര്‍ട്ട് ജംങ്ഷനില്‍ വെച്ച് കാറിനെ പിന്തുടര്‍ന്നിരുന്ന കാറ്ററിങ് വാന്‍ കാറിന് പുറകില്‍ ഇടിച്ചു.

കാറ് നിര്‍ത്തിയ ഉടനേ തന്നെ രണ്ടുപേര്‍ കാറിലേക്ക് അതിക്രമിച്ചു കടക്കുകയും നടിയുടെ വായ മൂടിപിടിക്കുകയും ചെയ്തു. ബഹളം വെക്കരുത് എന്ന് ഭീഷണിപ്പെടുത്തി. നടിയുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. യാത്രയ്ക്കിടയില്‍ ഒരാള്‍ കളമശ്ശേരിയില്‍ ഇറങ്ങി. കറുത്ത ടി ഷര്‍ട്ട് ധരിച്ച ഒരാള്‍ കാറില്‍ കയറുകയും അക്രമം തുടരാന്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.

കാറ് ഒരു ഗ്രില്‍ വാതിലുള്ള വീട്ടില്‍ എത്തിച്ചു. അവിടെ നിന്നാണ് പള്‍സര്‍ സുനി വാഹനത്തില്‍ കയറുന്നത്. സുനി ഒരു ടവ്വല്‍ കൊണ്ട് മുഖം മറച്ചിരുന്നു. സുനിയെത്തിയതോടെ ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ മാറി കൊടുത്തു. സുനിയാണ് വണ്ടി തിരികെ കാക്കനാട്ട് എത്തിച്ചത്. താന്‍ നടിയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് എന്ന് സുനി പറഞ്ഞു. അക്രമം കഴിഞ്ഞ ശേഷം നടി നേരെ സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ പറയുകയായിരുന്നു.

കേസിലെ പ്രതികള്‍ ഇവരെല്ലാം

കേസില്‍ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി,ബി. മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് , ചാര്‍ലി തോമസ്, നടന്‍ ദിലീപ് (പി ഗോപാലകൃഷ്ണന്‍), സനില്‍കുമാര്‍ (മേസ്തിരി സനില്‍) എന്നിവരാണ് പ്രതികള്‍. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഒടുവില്‍ ദിലീപ് കുടുങ്ങി

ആദ്യഘട്ടത്തില്‍ ദിലീപ് കേസില്‍ പ്രതിയായിരുന്നില്ല. എന്നാല്‍ കേസിന്റെ ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടതോടെയാണ് നടന്‍ ദിലീപ് എട്ടാം പ്രതിയാകുന്നത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് ദിലീപിനെ അറസ്റ്റ് ചെയ്തു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിനാണ് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.

കുരുക്കായി പള്‍സര്‍ സുനിയുടെ കത്ത്

പ്രധാന പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച യഥാര്‍ഥ കത്ത് അന്വേഷണ സംഘം കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തില്‍ പറയുന്നത്. വലിയ ഭീഷണി നേരിടുന്നുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പള്‍സര്‍ സുനി കത്തില്‍ എഴുതിയിരുന്നു. 50 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് പൾസർ സുനി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Actress Assault Case Kerala: The police FIR states that the young actress was brutally attacked in a moving vehicle.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT