ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കേസ് എടുത്ത് ഡല്‍ഹി പൊലിസ്. തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കെസി വേണുഗേപാലും കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പണം തട്ടി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗൗരവ് കുമാറിന്റെ പരാതിയില്‍ ആണ് കേസ്. ഹരിയാനയിലെ മഹിളാകോണ്‍ഗ്രസ് മുന്‍ ജനറല്‍സെക്രട്ടറി സുചിത്രാദേവിയുടെ ഭര്‍ത്താവാണ് ഗൗരവ് കുമാര്‍. തന്റെ ഭാര്യയ്ക്ക് സീറ്റ് ഉറപ്പാക്കുന്നതിനായി വലിയ തുക കൈപ്പറ്റിയെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെന്നുമാണ് ഗൗരവ് കുമാറിന്റെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഡല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസ് അറിയിച്ചു. അതേസമയം, ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് സമകാലിക മലയാളത്തോട് പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ തിരികെ നല്‍കാതിരുന്നതോടെ ഗൗരവ്കുമാര്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് എത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് തിരിച്ചയക്കുകയായിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി, പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ ഹരിയാനയില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ഏഴു കോടി തട്ടിയെന്ന് ആരോപിച്ച് ഗൗരവ്കുമാര്‍ നേരത്തെ ഡല്‍ഹി പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന് തെളിവായി ബാങ്ക് രേഖകള്‍, വാട്ട്സ്ആപ്പ്ചാറ്റ്, ഓഡിയോക്ലിപ്പുകള്‍ തുടങ്ങിയവയും കൈമാറിയിരുന്നു. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല.
കൊടിക്കുന്നിൽ സുരേഷ് എംപി 15 ലക്ഷം രൂപ തിരികെ നൽകിയെന്നും ഇനി 1 കോടി 5 ലക്ഷം തിരികെ നൽകാനുണ്ടെന്നുമാണ് ഗൗരവ് കുമാറിൻ്റെ വാദം. കെസി വേണുഗോപാൽ 75 ലക്ഷവും പി എ അനസ് അലി 10 ലക്ഷവും പ്രിയങ്ക ഗാന്ധി 35 ലക്ഷവും തിരികെ നൽകാനുണ്ടെന്നും ഗൗരവ് കുമാർ പരാതിയിൽ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates