കോഴിക്കോട്: പതിനാലുകാരൻ സ്റ്റെഫിൻ കൂടി മരണത്തിന് കീഴ്പെട്ടതോടെ നാദാപുരം ചെക്യാട്ടെ നാലംഗ കുടുംബം ഓർമയായി. കൺമുന്നിൽ തീയിലെരിഞ്ഞ് ഒരുകുടുംബം ഒന്നാകെ ഇല്ലാതായത് ഉൾക്കൊള്ളാനാകാതെ നടുക്കത്തിലാണ് ഗ്രാമം.
ചൊവ്വാഴ്ച പുലർച്ചെയാണ് ചെക്യാട് കായലോട്ട് താഴെ കീറിയപറമ്പത്ത് രാജുവിനും ഭാര്യ റീനയ്ക്കും രണ്ട് മക്കൾക്കും തീപ്പൊള്ളലേറ്റത്. വീടിനകത്തു കിടന്നുറങ്ങുകയായിരുന്ന റീനയുടെയും മക്കളുടെയും ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീവച്ച ശേഷം രാജു സ്വയം തീ കൊളുത്തിയതാണെന്നാണു പൊലീസ് നിഗമനം. തിങ്കളാഴ്ച സമീപത്തെ വിവാഹവീട്ടിൽനിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. രാജു വീട്ടിൽത്തന്നെയായിരുന്നു.
വിവാഹവീട്ടിലെ ആവശ്യത്തിന് മത്സ്യം വാങ്ങാൻ പോകുകയായിരുന്ന അയൽവാസികൾ രാജുവിന്റെ വീട്ടിൽനിന്ന് കൂട്ടനിലവിളികേട്ട് ഓടിയെത്തുകയായിരുന്നു. ദേഹത്ത് മൊത്തം തീപടർന്ന് മരണവെപ്രാളത്തിൽ വീട്ടിനകത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന രാജുവിനെയും മക്കളെയും കത്തുന്ന ശരീരവുമായി വീട്ടുവരാന്തയിൽ റീനയെയുമാണ് അയൽവാസികൾ കണ്ടത്. കിടപ്പുമുറി പൂർണമായി കത്തിനശിച്ചനിലയിലാണ്.
രാജു (50) സംഭവദിവസമായ ചൊവ്വാഴ്ച തന്നെ മരണപ്പെട്ടിരുന്നു. മൂത്ത മകൻ സ്റ്റാലിഷ് (17) ബുധനാഴ്ചയും രാജുവിൻറെ ഭാര്യ റീന (40) വ്യാഴാഴ്ച രാവിലെയും ഇളയ മകൻ സ്റ്റെഫിൻ വൈകീട്ടുമാണ് മരിച്ചത്. ഒമാനിലായിരുന്ന രാജു ഒരു വർഷം മുൻപാണു ജോലി ഒഴിവാക്കി മടങ്ങിയെത്തിയത്. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates