തിരുവനന്തപുരം: സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ നിയമസഭയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ജി സുധാകരന്‍. കേരളത്തിലെ ബുദ്ധിജീവികളില്‍ ഭൂരിപക്ഷവും രാഷ്ട്രീയ പാര്‍ട്ടികളുടെ കാലുനക്കികളാണ്. എന്തെങ്കിലും കാര്യം സാധിക്കാന്‍ വേണ്ടി നടക്കുന്നവരാണെന്ന് സുധാകരന്‍ പറഞ്ഞു. അവര്‍ ചിന്തിക്കുന്നില്ല. സുകുമാര്‍ അഴിക്കോടിനെയും സാനുമാഷിനെയും പോലുള്ള ചിന്തകര്‍ ഇപ്പോഴുണ്ടോ?. തെറ്റായ നീതിയും നിയമവും തിരുത്തിക്കുറിക്കുന്ന വിപ്ലവകാരികളാകണം യുവജനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ യുവജനങ്ങളില്‍ ഒരുവിഭാഗം കഞ്ചാവും ചരസുമടിച്ച് നശിക്കുകയാണെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.
താന്‍ സംസാരിക്കാന്‍ എണീറ്റപ്പോള്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ചതിനെയും സുധാകരന്‍ വിമര്‍ശിച്ചു. ഒരംഗത്തെ പ്രസംഗിക്കാന്‍ വിളിച്ചു കഴിഞ്ഞാല്‍ ഉടന്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിക്കുന്നത് ഏതു വകുപ്പ് പ്രകാരമാണെന്ന് സ്പീക്കര്‍ പറയണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടു. ഇതിനെ ഭരണപക്ഷം ഡെസ്‌കിലടിച്ച് പിന്തുണച്ചപ്പോള്‍, കയ്യടിക്ക് വേണ്ടി പറഞ്ഞതല്ല ഇതെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. താന്‍ സ്വതന്ത്രനായ ഒരു ജനകീയ എംഎല്‍എയാണ്. ഇങ്ങനെ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ചതിനാല്‍ മൂന്നു തവണ ഇരിക്കേണ്ടി വന്നു. ഇതു ശരിയായ കാര്യമല്ല. പറയേണ്ടതിന് അതാത് സമയമുണ്ട്. എല്ലാം ഒരുമിച്ചു പറഞ്ഞു തീര്‍ക്കാന്‍ വാശി പിടിക്കരുതെന്ന് സുധാകരന്‍ പറഞ്ഞു.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലെ എല്ലാ നല്ല കാര്യങ്ങളോടും യോജിക്കുന്നു. അടവുനയം സ്വീകരിക്കുന്നത് എങ്ങനെയെന്ന് വിപ്ലവ പ്രസ്ഥാനങ്ങളെ പഠിപ്പിച്ചത് ലെനിനാണ്. ഒരു സ്റ്റെപ്പ് മുന്നോട്ടുവെക്കുമ്പോള്‍ രണ്ടു സ്‌റ്റെപ്പ് പിന്നോട്ടു വെക്കണം. ആ അടവു നയം സിപിഎം മനസ്സിലാക്കിയിരുന്നെങ്കില്‍, ആ മഞ്ഞക്കുറ്റി അവരു തന്നെ ഊരുമായിരുന്നു. ആ മഞ്ഞക്കുറ്റി ഇപ്പോള്‍ നാട്ടുകാര്‍ ഊരിക്കളഞ്ഞു. അതിന് വഴക്കുണ്ടാക്കിയിട്ട് കാര്യമില്ല. ആലോചിക്കാതെ കാണിച്ച വേണ്ടാതീനമാണ് അത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമാണത്.
സജി ചെറിയാന്റെ നാട്ടില്‍ അടുക്കളയില്‍ വരെ മഞ്ഞക്കുറ്റിയിട്ടു. അങ്ങനെയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചു വരില്ല. അതു ലോകത്തിന്റെ ചരിത്രമാണ്. ചെയ്തത് ശരിയല്ലെങ്കില്‍ രണ്ടു സ്റ്റെപ്പ് പുറകോട്ടു വെക്കണം. ഇത് എല്ലാ പ്രസ്ഥാനങ്ങളും മനസ്സിലാക്കണം. ജി സുധാകരന്‍ പറഞ്ഞു. ലോകവ്യാപകമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്. പീപ്പിള്‍സ് ഡെമോക്രസി ആക്കി മാറ്റാനുള്ള ശ്രമമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തേണ്ടത്. എന്നാല്‍ അതാണോ ഇപ്പോള്‍ നടക്കുന്നത്?. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചവര്‍ എത്രപേരുണ്ടെന്ന് സുധാകരന്‍ ചോദിച്ചു. കൂവി വിളിച്ചതുകൊണ്ട് ഒരു രാജ്യത്തെയും സാമൂഹിക വ്യവസ്ഥ മാറിയിട്ടില്ല. രക്തസാക്ഷി മണ്ഡപത്തിൽ മൂത്രമൊഴിക്കുന്നവരാണ് ഉള്ളതെന്നും ജി സുധാകരൻ പറഞ്ഞു.
കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷക്കാലത്തെപ്പറ്റി ഭരണ-സാമൂഹ്യമേഖലയെപ്പറ്റി ഗവര്‍ണറുടെ പ്രസംഗത്തില്‍ കാര്യമായ സ്വയം വിമര്‍ശനം വന്നിട്ടില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. യഥാര്‍ത്ഥ ധനസ്ഥിതിയെപ്പറ്റിയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഇറക്കണം. ജനങ്ങള്‍ അതറിയട്ടെ. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ പൊതുജനങ്ങളുടെ മനസ്സില്‍ നല്ല അഭിപ്രായമുണ്ടെന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. മുഖ്യമന്ത്രിയോട് സ്‌നേഹവും ബഹുമാനവും മാത്രം. സുസ്‌മേരവദനനായ മുഖ്യമന്ത്രി മഞ്ഞകുറ്റികളൊക്കെ കളയണം. നവകേരളം, നവോത്ഥാന കേരളം എന്ന് പറഞ്ഞിട്ട് കാര്യമില്ല. എഴുതി വായിക്കുന്നതല്ല നവോത്ഥാനം. ഇരുന്നിട്ട് എഴുന്നേല്‍ക്കുന്നതല്ല നവോത്ഥാനം. കരിമണല്‍ കൊള്ളക്കെതിരെ നടപടി വേണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates