ആലപ്പുഴ: ഹാൾ മാർക്ക് മുദ്ര പതിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ആളുകളിൽ നിന്നു വിറ്റ സ്വർണം തിരികെ വാങ്ങി ജ്വല്ലറി ഉടമയുടെ തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഉടമയ്ക്കെതിരെ പതിനാറോളം പരാതികൾ. 60 പവനോളം സ്വർണമാണ് ഇയാൾ ആളുകളിൽ നിന്ന് തിരികെ വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മുതുകുളം ആയില്യത്ത് ജ്വല്ലറി ഉടമ ഉണ്ണികൃഷ്ണന് എതിരെ കനകക്കുന്ന് പൊലീസ് കേസെടുത്തു.
ജ്വല്ലറിയിൽ നിന്നു സ്വർണം വാങ്ങിയ ആളുകളെ അങ്ങോട്ട് ബന്ധപ്പെട്ട് സ്വർണത്തിൽ ഹാൾ മാർക്ക് മുദ്രകൾ ഇല്ലെന്നും ഇത് ചെയ്തു നൽകാം എന്നു പറഞ്ഞാണ് സ്വർണം പലരിൽ നിന്നും ഇയാൾ കൈക്കലാക്കിയത്. സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതികൾ ഉണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച ശേഷം ജ്വല്ലറി തുറന്നില്ല. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. രണ്ട് മാസം മുൻപ് സ്വർണം നൽകി തിരികെ ലഭിക്കാതെ വന്നതിനെത്തുടർന്ന് ഒരു വ്യക്തി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. തുടർന്നാണ് നിരവധി പരാതികൾ വരാൻ തുടങ്ങിയത്. ഇതിൽ സ്വർണത്തിന് മുൻകൂർ തുക നൽകി ബുക്ക് ചെയ്തവരും ഉണ്ട്.
സംഭവത്തിൽ കനകക്കുന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഉണ്ണികൃഷ്ണൻ ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates