തിരുവനന്തപുരം: ചെലവ് ചുരുക്കാൻ ആരുടെയും ആനുകൂല്യങ്ങൾ സർക്കാർ വെട്ടിക്കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മെഡിസെപ് പദ്ധതി നല്ല രീതിയിൽ പരിഷ്‌കരിക്കുന്നതിനുള്ള പരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷക്കാലം ഉപദ്രവിക്കപ്പെട്ട പ്രതിപക്ഷ സർവീസ് സംഘടനകളിലുള്ളവർക്ക് സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നേരത്തെ കാരണഭൂതൻ എന്നെല്ലാം പറഞ്ഞ് തിരുവാതിര കളിയുമായി നടന്നവരാണ് ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കഴിഞ്ഞ പത്ത് വർഷംകൊണ്ട് നടക്കാത്തത് രണ്ട് മാസംകൊണ്ട് നടക്കണമെന്നാണ് അവരുടെ ആവശ്യം. സെക്രട്ടേറിയറ്റിലെ ഒരു സംഘടന ഇറക്കിയിരിക്കുന്ന നോട്ടീസ് താൻ കണ്ടു. ഇത്രയും തമാശക്കാർ സെക്രട്ടേറിയറ്റിലുണ്ടെന്ന് ഇപ്പോഴാണ് തനിക്ക് മനസ്സിലായത്. അതു വായിച്ചാൽ പൊട്ടിച്ചിരിച്ചു പോകും. എന്ത് തൊലിക്കട്ടിയാണ്. ഇവരൊക്കെ കഴിഞ്ഞ പത്ത് കൊല്ലക്കാലം എവിടെയായിരുന്നു. സ്തുതിപാഠകരായി നടക്കുകയായിരുന്നു. മുഖ്യമന്ത്രി പറഞ്ഞു.
സ്ഥലംമാറ്റത്തെക്കുറിച്ചാണ് ഇപ്പോൾ ഉയർത്തുന്ന മറ്റൊരു ആക്ഷേപം. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റമൊക്കെ ഉണ്ടാകും. പണ്ട് അധികാരം കിട്ടിക്കഴിഞ്ഞാൽ ഇതൊക്കെ മറന്നുപോകുമായിരുന്നു. ഇപ്പോൾ അങ്ങനെ ഒന്നും മറക്കില്ല. എല്ലാം ഓർത്തുവെച്ചേക്കും. സ്ഥലംമാറ്റമൊക്കെ ഉണ്ടാകും. റെഡിയായിട്ടിരുന്നാൽ മതി. പക്ഷേ, അനാവശ്യമായി ആരെയും ഉപദ്രവിക്കുകയൊന്നുമില്ല. കഴിഞ്ഞ പത്ത് വർഷക്കാലം ഉപദ്രവിക്കപ്പെട്ട പ്രതിപക്ഷ സർവീസ് സംഘടനകളിലുള്ളവർക്ക് സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates