പാലക്കാട്: ഇടതുകോട്ടയായിരുന്ന കോങ്ങാട് നിയോജക മണ്ഡലം പിടിച്ചെടുത്ത് കെ എ തുളസി നിയമസഭയിലെത്തുമ്പോള്‍ പാലക്കാട് സാക്ഷ്യം വഹിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു അപൂര്‍വത. പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠന്‍ പാര്‍ലമെന്റിലേക്ക് പോകുമ്പോഴാണ് ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ കെ എ തുളസി ചരിത്ര വിജയുവുമായാണ് നിയസഭാംഗമാകുന്നത്. മണ്ഡലം രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണിത്.
സിറ്റിങ് എംഎല്‍എ ആയ അഡ്വ. കെ ശാന്തകുമാരിയെ പരാജയപ്പെടുത്തിയാണ് കെ എ തുളസിയാണ് വിജയിച്ചത്. 3706 വോട്ടുകള്‍ക്കാണ് കെ എ തുളസിയുടെ വിജയം. തുളസി 62,734 വോട്ടുകള്‍ നേടിയപ്പോള്‍ അഡ്വ. കെ ശാന്തകുമാരി 59,028 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തുള്ള ഡോ. രേണു സുരേഷ് 24,925 വോട്ടുകളാണ് നേടിയത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് മണ്ഡലത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്. അഞ്ച് പഞ്ചായത്തുകള്‍ എല്‍ഡിഎഫും മൂന്ന് പഞ്ചായത്തുകള്‍ യുഡിഎഫും ഭരിക്കുന്നു.
കരുണാകരനും മാണിയും
ചരിത്രം നോക്കിയാല്‍ ഒരു വീട്ടില്‍ നിന്ന് ഒരേ സമയത്ത് എം എല്‍ എയും എം പിയുമായവരുടെ പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനും മകന്‍ കെ മുരളീധരനും, മുന്‍ ധനമന്ത്രി കെ എം മാണിയും മകന്‍ ജോസ് കെ മാണിയുമാണുള്ളത്. 1991 ല്‍ ജയിച്ച കരുണാകരന്‍ സംസ്ഥാന മുഖ്യമന്ത്രിയായപ്പോള്‍ മകന്‍ മുരളീധരന്‍ കോഴിക്കോട് നിന്നാണ് പാര്‍ലമെന്റിലെത്തിയത്. 1965 മുതല്‍ കെ എം മാണി നിയമസഭയിലേക്ക് പോയിരുന്നപ്പോള്‍ 2009 മുതല്‍ 2019 വരെ ജോസ് കെ മാണി കോട്ടയത്തെ എം പിയായിരുന്നു.
ഒരു കുടുംബത്തില്‍ നിന്ന് 2 പേര്‍ എംഎല്‍എ മാരായിരുന്ന ചരിത്രവുമുണ്ട്. 2001 ല്‍ ആര്‍ ബാലകൃഷ്ണപിള്ള കൊട്ടാരക്കര എം എല്‍ എ ആയും മകന്‍ കെ ബി ഗണേഷ് കുമാര്‍ പത്തനാപുരം എം എല്‍ എ ആയും നിയമസഭയിലെത്തി. ആദ്യ നിയമസഭയിലെത്തിയ ടി വി തോമസും ആര്‍ ഗൗരിയമ്മയുമാണ് ഇക്കാര്യത്തില്‍ കേരള ചരിത്രത്തിലെ ആദ്യ മാതൃക. അന്ന് മന്ത്രിമാരായിരുന്ന ഇവര്‍ 1967 ലെ രണ്ടാം ഇ എം എസ് മന്ത്രിസഭയിലും അംഗമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates