കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിലെ അസൗകര്യങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മുന്നൂറ് പരാതികള്‍ ലഭിച്ചെന്ന് ദേവസ്വം ബെഞ്ച്. ഇമെയിലിലൂടെയാണ് പരാതികള്‍ ലഭിച്ചത്,പലതും ചീഫ് ജസ്റ്റിസിന് ലഭിച്ച പരാതിയാണെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് കോടതി നിര്‍ദേശപ്രകാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍ കോടതി നിര്‍ദേശം അനുസരിച്ച് ശബരിമലയില്‍ ആവശ്യത്തിന് ബസ്സുകളും മൊബൈല്‍ പട്രോളിങ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.
എരുമേലിയില്‍ സ്വകാര്യ പാര്‍ക്കിംഗിന് ഇരട്ടി നിരക്ക് ഈടാക്കുന്നുവെന്ന പരാതിയുണ്ടെന്നും ദേവസ്വം ബെഞ്ച് അറിയിച്ചു. അധിക പാര്‍ക്കിങ് നിരക്ക് ഈടാക്കുന്നതില്‍ എരുമേലി ഗ്രാമപഞ്ചായത്ത് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞു.
പാര്‍ക്കിങ്ങിന് ആറ് ഇടത്താവളങ്ങള്‍ കൂടി തയ്യാറാക്കിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിനായി എരുമേലി പഞ്ചായത്ത് സെക്രട്ടറിയെ ഹൈക്കോടതി സ്വമേധയാ കക്ഷിചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates