കണ്ണൂർ: ചെറുപുഴ മീന്തുള്ളി കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ മൃതദേഹം തൃശൂര്‍ ചാവക്കാട് വരെ ഫ്രീസര്‍ സൗകര്യമില്ലാത്ത വാഹനത്തില്‍ കൊണ്ടുപോവാനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിഎം പിഎന്‍ പുരുഷോത്തമനെ ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ് ചുമതലപ്പെടുത്തി. ചെറുപുഴ മീന്തുള്ളിയിൽ പ്രളയ മുഖത്തെ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ജീവൻ ബലി നൽകിയ ആർ രാജേഷിനോട് അനാദരവ് കാണിച്ചതായുള്ള ആരോപണം ശക്തമായതിനെ തുടർന്നാണ് നടപടി.
രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിൽ എത്തിച്ചതിൽ തികഞ്ഞ അനാസ്ഥ. ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിലാണ് എബാം ചെയ്യാത്ത മൃതദേഹം തൃശൂർ ചാവക്കാട് വരെ എത്തിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് എത്തിച്ച മൃതദേഹം വഴിയിൽ വെച്ച് മറ്റൊരു ആംബുലൻസിൽ കയറ്റുകയായിരുന്നു.
സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വഴിയരികിൽ വച്ച് മൃതദേഹം മറ്റൊരു ആംബുലൻസിലേക്ക് മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഗുരുതര അനാസ്ഥയെ കുറിച്ച് ആംബുലൻസ് ഡ്രൈവർമാരായ മുഹമ്മദ് നിയാസും മുഹമ്മദ് തൻവീറും വെളിപ്പെടുത്തി.
ചെറുപുഴ മീന്തുള്ളിയിലെ ശക്തമായ ഒഴുക്കിനോട് പടവെട്ടിയാണ് രാജേഷ് ബെന്നിയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത്. രക്ഷയ്ക്ക് ഇട്ടു കൊടുത്ത കയർ മരത്തിൽ കെട്ടുന്നത്തിനിടെ ബെന്നിയുടെ കൈ ചതഞ്ഞു പോയിരുന്നു. തുടർന്നാണ് രാജേഷ് സ്വയം പുഴ നീന്തി കടന്നു ബെന്നിയുടെ അടുത്ത് എത്തുന്നത്. അടിയൊഴുക്കിൽപ്പെട്ട് ബെന്നി വീണു പോകാതെ ഇരിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റും രാജേഷ് ഊരി നൽകിയിരുന്നു. ചൂരൽമല, പെട്ടിമുടി തുടങ്ങി കേരളം അതിജീവിച്ച എല്ലാ ദുരിതങ്ങളിലും രക്ഷകനായി രാജേഷും ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates