കോഴിക്കോട്: അസാമാന്യ മനോധൈര്യമാണ് ട്രക്കിങിനിടെ കുടക് വനത്തില്‍ കുടുങ്ങിയ ശരണ്യയെ രക്ഷപ്പെടുത്തിയത്. മുമ്പ് ട്രക്കിങ് ചെയ്തുള്ള അനുഭവ സമ്പത്ത് തുണയായെങ്കിലും ഇതുപോലൊരു അനുഭവം ഇതാദ്യമാണെന്നാണ് ശരണ്യ പറയുന്നത്. അഗസ്ത്യകൂടം ചെമ്പ്രഗുഡി മലനിരകളെ കീഴടക്കിയ ശരണ്യക്ക് തടിയന്‍ഡമോള്‍ മല നിസാരമായിരുന്നു. രണ്ടുമണിക്കൂറുകൊണ്ട് മലകയറി വരാനായിരുന്നു പദ്ധതി. പക്ഷേ, കൂടെയുള്ളവര്‍ നേരത്തേ മടങ്ങി. ശരണ്യ തിരിച്ചിറങ്ങാന്‍നേരം കോടമഞ്ഞുള്ളതിനാല്‍ വഴിതെറ്റുകയായിരുന്നു.
ഗൈഡ് കൂടെവരാഞ്ഞതും ഒപ്പം ട്രക്കിങ്ങിന് വന്നവര്‍ പരിചയക്കാരല്ലാത്തതും ബുദ്ധിമുട്ടായി. തെറ്റിയ വഴിയിലൂടെ ആനപ്പിണ്ടത്തിന്റെ മണമറിഞ്ഞു. ആ വഴി ഉപേക്ഷിച്ച് മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വലിയൊരു പാറപ്പുറത്താണ് തങ്ങിയത്. അരുവിവെള്ളം കുടിച്ച് ക്ഷീണമകറ്റി. രണ്ടുമണിക്കൂറുകൊണ്ട് മടങ്ങിവരാവുന്ന ട്രക്കിങ്ങായതിനാല്‍ ഭക്ഷണസാധനങ്ങളോ മറ്റ് ട്രക്കിങ് സാമഗ്രികളോ കരുതിയിരുന്നില്ല. പവര്‍ ബാങ്കും എടുത്തില്ല. ഫോണില്‍ ചാര്‍ജ് തീരാറായപ്പോള്‍ സുഹൃത്തിനെ വിളിച്ചിട്ട് സര്‍ക്കാരിന്റെ ആരണ്യ സൈറ്റില്‍ കയറി കാര്യം പറയാന്‍ പറയുമ്പോഴേക്കും ഫോണ്‍ ഓഫായി. ഒറ്റപ്പെട്ടപ്പോള്‍ പകല്‍ സമയം കൂക്കിവിളിച്ച് ഒച്ചയുണ്ടാക്കി. അങ്ങനെ ഒച്ചയുണ്ടാക്കിയതാണ് ഞായറാഴ്ച ശരണ്യയെ കണ്ടത്താന്‍ സഹായകമായത്. ആന, പുള്ളിപ്പുലി എന്നിവയുള്ള വനപ്രദേശമാണ് ഇതെന്നാണ് വനംവകുപ്പധികൃതര്‍ പറഞ്ഞത്. കുറ്റിക്കാടുനിറഞ്ഞ ഉയര്‍ന്ന സ്ഥലത്താണ് കഴിഞ്ഞത് എന്നതിനാല്‍ മൃഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നുവേണം കരുതാന്‍.
കൈവശം ഭക്ഷണമൊന്നുമില്ലാതെ വെറും ഒരു കുപ്പി വെള്ളം മാത്രമായാണ് ശരണ്യ വനത്തിനുള്ളില്‍ കഴിഞ്ഞത്. ആദ്യദിവസം വൈകുന്നേരം 6:45 വരെ വഴിതേടി നടന്നു. തന്റെ സുഹൃത്തായ യദുവിനെ കോണ്‍ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ചാര്‍ജ് വെറും ഒരു ശതമാനത്തില്‍ എത്തിയതോടെ ഓഫ് ആയിപ്പോയി. രണ്ടാം ദിവസം ഒരു അരുവിക്കരികിലെ വലിയ പാറക്കെട്ടുള്ള സ്ഥലത്ത് ചെലവഴിച്ച ശരണ്യ, രക്ഷാപ്രവര്‍ത്തകര്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരയുകയാണെങ്കില്‍ തന്നെ കാണാന്‍ സാധിക്കുമെന്ന് കരുതി അവിടെത്തന്നെ ഇരിക്കുകയായിരുന്നു.
മൂന്നാം ദിവസം രാവിലെ ആറുമണിക്ക് തന്നെ മലകയറാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കനത്ത മഴ വില്ലനായി. ഒരു മണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയില്‍ സാധനങ്ങളെല്ലാം നനഞ്ഞതോടെ ആ രാത്രി കഠിനമായ തണുപ്പ് കാരണം ഉറങ്ങാന്‍ പോലും സാധിച്ചില്ല. നാലാം ദിവസം ഉച്ചയ്ക്ക് 12 മണിവരെ കാലാവസ്ഥ മോശമായിരുന്നു. അതുകൊണ്ട് ഇനിയും കാത്തിരിക്കുന്നതില്‍ പ്രയോജനമില്ലെന്ന് കണ്ട് നനഞ്ഞ സാധനങ്ങളുമായി ശരണ്യ വീണ്ടും മലകയറാന്‍ തീരുമാനിക്കുകയായിരുന്നു.
ആനകളുള്ള കാടായിരുന്നിട്ടും പേടിയൊന്നും തോന്നിയിരുന്നില്ലെന്ന് ശരണ്യ പറയുന്നു. ചെറിയ ട്രക്കിങ് ആയതിനാല്‍ വഴിയില്‍ അടയാളങ്ങള്‍ ഇടാനോ തിരിച്ചറിയാനോ ഉള്ള സൂചനകളൊന്നും കൈയ്യില്‍ കരുതിയിരുന്നില്ല. വെറും വെള്ളവും ക്യാമറയും ഫോണും മാത്രമാണ് കൈവശമുണ്ടായിരുന്നത്. ഒടുവില്‍ തളരാത്ത നിശ്ചയദാര്‍ഢ്യത്തോടെയും മനക്കരുത്തോടെയും ശരണ്യ സുരക്ഷിതമായി മടങ്ങിയെത്തിയത് വലിയ ആശ്വാസമാണ് പകരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates