കൊച്ചി: വാഹനത്തിന്റെ മോഡിഫിക്കേഷനെക്കുറിച്ചുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനവും യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനവും ഏറെ ശ്രദ്ധ നേടി. രാജ്യം ഒന്നാകെ കൈയടിച്ചു. ' പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരുത്താന്‍ അത്ര എളുപ്പമല്ല. നിയമക്കുരുക്കില്‍ കുരുങ്ങിക്കിടക്കുകയാണ് കാര്യങ്ങള്‍. ഇതെങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് ഗതാഗത വകുപ്പ്. അപകടകരമായ രൂപമാറ്റമേത് അല്ലാത്തത് ഏത് എന്ന് പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പ്.
ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധിയുള്‍പ്പെടെയുള്ള ഉള്ള സാഹചര്യത്തില്‍ കാര്യം അത്ര എളുപ്പമല്ലെന്ന് സാരം. കേന്ദ്ര മോട്ടോര്‍വാഹന നിയമവും സുപ്രീംകോടതിയും ഹൈക്കോടതിയുമൊന്നും ഇക്കാര്യത്തില്‍ ചെറുപ്പക്കാരുടെ ആഗ്രഹങ്ങള്‍ക്ക് ഒപ്പമല്ല.
എന്താണ് സുപ്രീംകോടതി വിധിയില്‍ പറയുന്നത്?
റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഒരിളവും നിയമം അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വാഹനനിര്‍മാതാക്കള്‍ അനുവദിക്കുന്നതിനപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കാനാകില്ലെന്നാണ് 1988-ലെ മോട്ടോര്‍വാഹന നിയമം വകുപ്പ് 52-ല്‍ പറയുന്നത്. കേരള മോട്ടോര്‍വാഹന ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളിലെ രൂപമാറ്റത്തിന് അനുമതി നല്‍കിയ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് തള്ളി 2019-ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
മൂന്നാറില്‍ ടൂറിസ്റ്റുകള്‍ക്കായി കെഎസ്ആര്‍ടിസി നിരത്തിലിറക്കിയ ഡബിള്‍ ഡക്കര്‍ ബസില്‍ ഒരു ഹെഡ് ലൈറ്റ് അധികമായിവെച്ചത് നീക്കംചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതൊക്കെ മറികടന്ന് വേണം മോഡിഫിക്കേഷന്‍ ചെയ്യാന്‍. അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിക്കാനും മോഡിഫിക്കേഷന്‍ കാരണമായേക്കാം.
മോട്ടോര്‍വാഹന നിയമം വകുപ്പ് 52-ല്‍ പറയുന്നതിങ്ങനെ:
വാഹന നിര്‍മാതാക്കള്‍ അനുവദിക്കുന്നതിനപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കരുത്. രൂപമാറ്റത്തിന് അനുവാദം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരം. സംസ്ഥാനത്തിനുള്ളത് പരിമിതമായ അധികാരം.
2000 ലെ നിയമഭേദഗതിയിലും രൂപമാറ്റത്തിനപ്പുറം പരിഗണന നല്‍കിയത് റോഡ് സുരക്ഷയ്ക്കും മലിനീകരണം തടയുന്നതിനുമാണ്. ടയറിന്റെ മാറ്റം പോലും അനുവദിച്ചില്ല.
2019 ല്‍ സുപ്രീംകോടതി പറഞ്ഞത്
മോഡിഫിക്കേഷന്‍ തടഞ്ഞ 2006-ലെ കേരള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുകൂല ഉത്തരവാണ് പുറപ്പെടുവിച്ചത്. ഇതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് രൂപമാറ്റത്തെ വിലക്കുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന ചട്ടം സംസ്ഥാനത്തിന് ഉണ്ടാക്കാനാകില്ലെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. തുടര്‍ന്ന് സുപ്രീം കോടതി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി.
പ്രോട്ടോടൈപ്പ് ടെസ്റ്റ്
വിദേശത്ത് നിന്ന്് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളടക്കം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രോട്ടോടൈപ്പ് ടെസ്റ്റ് പാസായ ശേഷമാണ് നിരത്തിലിറക്കുന്നത്. പിന്നീട് ഈ വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ അനുവദിക്കാനാകില്ലെന്നാണ് നിയമം.
എന്താണ് മോഡിഫിക്കേഷൻ?
വാഹനനിർമാതാക്കൾ നൽകിയിട്ടുള്ളതിൽനിന്ന് എന്തു അധികം വച്ചാലും അത് മോഡിഫിക്കേഷൻ ആണ്. വാഹനനിർമാതാക്കൾ നൽകിയിട്ടുള്ള സ്പെസിഫിക്കേഷനിൽനിന്ന് മാറ്റം വരുത്താൻ നിയമപരമായി അനുവാദമില്ല. വാഹനത്തിന്റെ പുറം കാഴ്ചയിൽ മാറ്റം വരാൻ പാടില്ല. അതിന്റെ സ്ട്രക്ചറിൽ മാറ്റം വരുത്താനും അവകാശമില്ല. വാഹനത്തിലെ ഓരോ പാർട്ടും ടെസ്റ്റ് ചെയ്തു ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നിർമാതാക്കൾ ഒരു വാഹനം നിരത്തിലിറക്കുന്നത്. ശരിയായ രീതിയിലല്ലാതെ ടയർ അപ്സൈസ് ചെയ്യുന്നതും സൈലൻസർ മാറ്റുന്നതും കുറ്റകരമായ മോഡിഫിക്കേഷൻ ആണ്. അതുപോലെ ഇരുചക്രവാഹനങ്ങളിൽ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കുന്നതിനായി മൂന്നു വീൽ ഘടിപ്പിക്കുന്നതും മോഡിഫിക്കേഷൻ ആണ്. പക്ഷേ, നിയമപരമായി അനുമതി തേടിയിരിക്കണം എന്ന് മാത്രം. എല്ലാ മോഡിഫിക്കേഷനും നിയമവിധേയമല്ല. എന്നാൽ നിയമപരമായി ചെയ്യാൻ കഴിയുന്ന മോഡിഫിക്കേഷനും ഉണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates