കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ വ്യാജമായി സൃഷ്ടിച്ചതല്ലെന്ന് പൊലീസിന്റെ നിഗമനം. എന്നാല്‍ വീഡിയോയിലുള്ള പുരുഷനെയും സ്ത്രീയെയും തിരിച്ചറിഞ്ഞിട്ടില്ല. ഈ ദൃശ്യത്തിലെ പുരുഷന്‍ ജോ ജോസഫ് ആണെന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
ദൃശ്യങ്ങളിലുള്ള ആള്‍ ജോ ജോസഫ് ആണെന്ന് കേസില്‍ അറസ്റ്റിലായ ഇ എം നസീറിനെ വിദേശത്തു നിന്നും വീഡിയോ അയച്ചുനല്‍കിയ ആള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നസീര്‍ ആണ് വ്യാജ വീഡിയോയുടെ സൂത്രധാരന്‍ എന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ സര്‍വീസ് ചെയ്ത ഘട്ടത്തില്‍ സ്വകാര്യദൃശ്യങ്ങള്‍ ചോര്‍ത്തിയതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഗീത തോമസ് എന്ന പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് വീഡിയോ അപ് ലോഡ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. സൗദി അറേബ്യയിലുള്ള കരീം എന്നയാള്‍ വീഡിയോ അയച്ചു നല്‍കി എന്നാണ് നസീര്‍ പൊലീസിനോട് പറഞ്ഞത്. ഇയാളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
കേസില്‍ അറസ്റ്റിലായ നൗഫല്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. പ്രാദേശിക യുഡിഎഫ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നൗഫല്‍ വീഡിയോ പ്രചരിപ്പിച്ചു. അരൂക്കുറ്റിയുടെ ശബ്ദം എന്ന എഫ്ബി പേജ് വഴിയും ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തു.
കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റിലായ മലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫിന് വീഡിയോ നല്‍കിയത് നൗഫല്‍ ആണെന്നും പൊലീസ് കണ്ടെത്തി. യുഡിഎഫ് നേതൃത്വം വീഡിയോ പ്രചരിപ്പിക്കാന്‍ ഇടപെട്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പ്രതികളുടെ ഫോണില്‍ നിന്ന് വീഡിയോ നശിപ്പിച്ചതിനാല്‍ സൈബര്‍ പൊലീസിന്റെയും ശാസ്ത്രീയ പരിശോധനാ സംഘത്തിന്റെയും സഹായം തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates