കഥകളി ഉപേക്ഷിച്ച് സൈന്യത്തിൽ ചേരാൻ കുട്ടിക്കാലത്ത് ഒളിച്ചോടിയിട്ടുണ്ടെന്ന് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന്‍. പതിനൊന്നാം വയസില്‍ കൊല്ലൂര്‍ മനയിൽ കഥികളി അഭ്യസിച്ചിരുന്ന കാലത്ത് അധ്യാപകന്റെ ശിക്ഷ ഭയന്നാണ് സൈന്യത്തിൽ ചേരാൻ ഒളിച്ചോടിയതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം ഓർമിച്ചു.
'ഓട്ടംതുള്ളന്‍ പഠിച്ച ശേഷമാണ് കഥകളി പരിശീലനത്തിനായി അച്ഛന്‍ കൊല്ലൂര്‍ മനയില്‍ എന്നെ അയക്കുന്നത്. അവിടെ അധ്യാപകന്‍ ശിഷ്യന്മാരെ വളരെ അധികം ശിക്ഷിച്ചിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒളിച്ചോടി. ഒരു പുഴ കടന്ന് വേണം അപ്പുറം കടക്കാന്‍. സമീപം ചായക്കട നടത്തിയിരുന്ന ഒരു മനുഷ്യനോട് പുഴ കടക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ഒരു മുസ്ലീം ആയിരുന്നു.
അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. എനിക്ക് എവിടേക്കാണ് പോകേണ്ടതെന്ന് അന്വേഷിച്ചു. എനിക്ക് സൈന്യത്തില്‍ ചേരണമെന്നും ഇവിടെ നിന്നും രക്ഷപ്പെടണമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സൈന്യത്തില്‍ കുട്ടികളെ എടുക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. അദ്ദേഹം എനിക്ക് കഴിക്കാന്‍ ഭക്ഷണം തന്ന ശേഷം എന്നെ കൊല്ലൂര്‍ മനയില്‍ തിരികെ എത്തിക്കാന്‍ സഹായിക്കുകയും ചെയ്‌തു. അതിന് ശേഷം 1951ലാണ് കലാമണ്ഡലത്തില്‍ പ്രവേശനം നേടുന്നത്. കവി വള്ളത്തോള്‍ നാരായണ മേനോന്‍ ആണ് അന്ന് എനിക്ക് പ്രവേശനം നല്‍കിയത്'-അദ്ദേഹം പറഞ്ഞു.
'കഥകളി പഠിക്കുന്നതില്‍ സ്ത്രീകള്‍ക്ക് മുൻപും വിലക്കുണ്ടായിരുന്നില്ല. കൊല്ലൂര്‍ മനയില്‍ പെൺകുട്ടികളും കഥകളി അഭ്യസിച്ചിരുന്നു. എന്റെ ബാച്ചിൽ രണ്ട് പെൺക്കുട്ടികൾ ഉണ്ടായിരുന്നു. സരോജിനിയും നാരായണിക്കുട്ടിയും. എന്നാല്‍ അന്ന് കലാമണ്ഡലത്തില്‍ കഥകളി അഭ്യസിക്കാന്‍ സ്ത്രീകള്‍ക്ക് അവസരമുണ്ടായിരുന്നില്ല'. താന്‍ കലാമണ്ഡലം എക്‌സിക്യൂട്ടീവ് അംഗം ആയ ശേഷം ആ നിയമം മാറ്റി. ഇപ്പോള്‍ കലാമണ്ഡലത്തില്‍ കഥകളിക്ക് സ്ത്രീകൾക്ക് നല്ലൊരു ട്രൂപ്പു തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates