കോഴിക്കോട്: അതിവേഗത്തിൽ വാഹനമോടിച്ച കണ്ണൂർ സ്വദേശിയായ യുവാവിന് പിഴയായി നൽകേണ്ടി വന്നത് 1,33,500 രൂപ. നിയമം കാറ്റിൽപ്പറത്തി നിരവധി തവണ അതിവേഗത്തിൽ വാഹനമോടിച്ചതിന് മോട്ടോർ വാഹന വകുപ്പാണ് യുവാവിൽ നിന്ന് ഇത്രയും തുക പിഴയീടാക്കിയത്.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുടെ എസ്‌യുവി കാറിനാണ് പിഴ ഈടാക്കിയത്. ഒരുവർഷം 89 തവണയാണ് ഈ വാഹനത്തിന്റെ അതിവേഗം കോഴിക്കോട് നോർത്ത് സോണിന്റെ ക്യാമറയിൽ പതിഞ്ഞത്. 2022ൽ ജനുവരി അഞ്ചിന് മാത്രം ഏഴ് തവണ പിഴയീടാക്കി.
ഒരു പ്രാവശ്യം അതിവേഗത്തിന് പിഴയീടാക്കുന്നത് 1500 രൂപയാണ്. കഴിഞ്ഞ ദിവസം വാഹനം അപകടത്തിൽപ്പെട്ടു. ഇൻഷുർ ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചപ്പോഴാണ് പിഴയെക്കുറിച്ച് അറിയുന്നത്.
പിഴ അടയ്ക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് വാഹനം ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരുന്നു. തുടർന്ന് കോഴിക്കോട് ആർടി ഓഫീസിൽ പിഴ അടയ്ക്കുകയായിരുന്നു. ഇയാളുടെ വാഹനത്തിന്റെ അതിവേഗം ഏറ്റവും കൂടുതൽ ക്യാമറയിൽ പതിഞ്ഞത് വാളയാർ- തൃശൂർ റോഡിലാണെന്ന് എംവിഡി അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates