ന്യൂഡൽഹി/തിരുവനന്തപുരം: കേരള നിയമസഭയിലെ ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് സ്ഥാനം തങ്ങളുടെ പാർട്ടി അർഹിക്കുന്നതാണെന്നും ഇതുസംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ സംസ്ഥാന തലത്തിൽ പുരോഗമിക്കുകയാണെന്നും സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിട്ട പരാജയത്തിന് പിന്നാലെയാണ് നിയമസഭയിൽ ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് സ്ഥാനത്തിനായി സി.പി.ഐ ശക്തമായ അവകാശവാദം ഉന്നയിച്ചത്. എന്നാൽ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎം ഇതുവരെ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.
എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ പ്രതിപക്ഷത്ത് കൂടുതൽ സജീവവും ശക്തവുമായ പങ്ക് വഹിക്കാൻ പാർട്ടി ആഗ്രഹിക്കുന്നുണ്ടെന്നും അതിനാണ് ഈ പദവി ചോദിക്കുന്നതെന്നും ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഡി. രാജ വ്യക്തമാക്കി.
"മുന്നണിയിലെ പ്രധാന പങ്കാളിയെന്ന നിലയിൽ ഇത് ഞങ്ങളുടെ പാർട്ടിയുടെ തികച്ചും ന്യായമായ ആവശ്യമാണ്. നിലവിൽ എൽ.ഡി.എഫ് പ്രതിപക്ഷത്താണ് ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ഡെപ്യൂട്ടി ലീഡർ പദവി ഏറ്റെടുത്തുകൊണ്ട് കൂടുതൽ സജീവമായി നിയമസഭയിൽ ഇടപെടാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. വിഷയം ഇപ്പോഴും സംസ്ഥാന നേതൃത്വങ്ങളുടെ തലത്തിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്," ഡി. രാജ പറഞ്ഞു
ഡെപ്യൂട്ടി പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഒരു 'അടഞ്ഞ അധ്യായം' ആണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്താവിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഡി. രാജയുടെ ഈ പ്രതികരണം പുറത്തുവരുന്നത്. പദവി നൽകുന്നതിലുള്ള സി.പി.എമ്മിന്റെ വിമുഖതയെക്കുറിച്ചുള്ള ചോദ്യത്തിന്, രണ്ട് സ്വതന്ത്ര പാർട്ടികൾക്കും അവരുടേതായ നിലപാടുകളുണ്ടാകാമെന്നും ചർച്ചകളിലൂടെ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് പദവിക്കായുള്ള പാർട്ടിയുടെ ആവശ്യം പൂർണ്ണമായും ന്യായവും അത്യന്തം അത്യാവശ്യവുമാണെന്ന് പി. പ്രസാദ് എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. എൽഡ.എഫ് മുന്നണിക്ക് മുന്നിൽ സി.പി.ഐ ഇതുവരെ നീതിയുക്തമല്ലാത്തതോ അനാവശ്യമായതോ ആയ ഒരു കാര്യവും ഉന്നയിക്കുകയോ ഉയർത്തിപ്പിടിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൂർണ്ണമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐ ആവശ്യങ്ങൾ ഉന്നയിക്കാറുള്ളത്. ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് സ്ഥാനത്തിനായുള്ള ആവശ്യവും അത്തരത്തിലുള്ള ഒന്നാണ്. മുന്നണിക്കുള്ളിലെ ഉഭയകക്ഷി കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും ഈ വിഷയത്തിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നതെന്നും പി. പ്രസാദ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates