തിരുവനന്തപുരം: 16ാം നിയമസഭയിലെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ഭരണപക്ഷ നിരയ്ക്ക് വലിയ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്.
പ്രതിപക്ഷ മുന്നണികളും തങ്ങളുടെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഭയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിജയം ഉറപ്പാണെന്നിരിക്കെ, തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് മറ്റ് മുന്നണികൾ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എസി മൊയ്തീൻ മത്സരിക്കും.
മൂന്ന് സീറ്റുകൾ നേടി ഇത്തവണ നിയമസഭയിൽ സാന്നിധ്യമുറപ്പിച്ച ബിജെപിയും സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നു മികച്ച വിജയം കൈവരിച്ച എംഎൽഎ ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനാർഥി.
കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർഥി മത്സരിച്ചിട്ടില്ല. സ്പീക്കർ പദവിയിലേക്കുള്ള ഗോപകുമാറിന്റെ പേര് ബിജെപിയുടെ മറ്റ് രണ്ട് ജനപ്രതിനിധികളായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്ന് സഭയിൽ നിർദ്ദേശിക്കും.
ഇന്ന് രാവിലെ 9 മണിക്ക് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭയ്ക്കുള്ളിൽ നടക്കും. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പിൽ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി വിഡി സതീശനാകും. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നു ഇരിപ്പിടത്തിലേക്ക് ആനയിക്കും. 23 മുതൽ 28 വരെ സഭ ചേരില്ല. 29നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേൽ ചർച്ച നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates