ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതിനെ വിമര്‍ശിച്ച് വീണ്ടും ബിജെപി. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗം മേധാവി അമിത് മാളവ്യയാണ്, മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തു വന്നത്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും, മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് ഇപ്പോഴും വട്ടം കറങ്ങുകയാണെന്ന് എക്‌സിലെ കുറിപ്പില്‍ ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
വിഭാഗീയതയും ഉള്‍പ്പാര്‍ട്ടി പോരും അധികാര വടംവലിയുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇപ്പോഴും നയിക്കുന്നത്. അതുകൊണ്ടാണ് ഒരു സംസ്ഥാനവും തങ്ങളുടെ ഭാവി കോണ്‍ഗ്രസിന്റെ കൈകളില്‍ ഏല്‍പ്പിക്കരുത് എന്ന് പറയുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ പോരാട്ടം ഒരിക്കലും വികസനത്തിനോ ജനസേവനത്തിനോ വേണ്ടിയല്ല. അത് എല്ലായ്‌പ്പോഴും കസേരയ്ക്ക് (അധികാരത്തിന്) വേണ്ടിയുള്ളതാണ്. കര്‍ണാടകയിലെ സ്ഥിതി ഇതിന് ഉദാഹരണമാണെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.
പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒന്നുകില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു, അല്ലെങ്കില്‍ സത്യപ്രതിജ്ഞാ തീയതി നിശ്ചയിച്ചു കഴിഞ്ഞു.
വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും, മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് ഇപ്പോഴും വട്ടം കറങ്ങുകയാണ്. വിഭാഗീയതയും ഉള്‍പ്പാര്‍ട്ടി പോരും അധികാര വടംവലിയുമാണ് ആ പാര്‍ട്ടിയെ ഇപ്പോഴും നയിക്കുന്നത്.
അതുകൊണ്ടാണ് ഒരു സംസ്ഥാനവും തങ്ങളുടെ ഭാവി കോണ്‍ഗ്രസിന്റെ കൈകളില്‍ ഏല്‍പ്പിക്കരുത് എന്ന് പറയുന്നത്.
കര്‍ണാടകയിലേക്ക് നോക്കൂ, ഭരണത്തില്‍ ശ്രദ്ധിക്കുന്നതിന് പകരം ആഭ്യന്തര കലഹങ്ങളിലും വിവിധ അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള മത്സരങ്ങളിലും അസ്ഥിരതയിലും മുഴുകിയിരിക്കുകയാണ് അവിടുത്തെ സര്‍ക്കാര്‍.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ പോരാട്ടം ഒരിക്കലും വികസനത്തിനോ ജനസേവനത്തിനോ വേണ്ടിയല്ല. അത് എല്ലായ്‌പ്പോഴും കസേരയ്ക്ക് (അധികാരത്തിന്) വേണ്ടിയുള്ളതാണ്.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയിട്ടും കോൺഗ്രസ് എന്തുകൊണ്ടാണ് കേരളത്തിൽ സർക്കാർ രൂപവത്കരിക്കാത്തതെന്ന് മോദി ചോദിച്ചു. കോൺഗ്രസിന് ജനങ്ങളെ എങ്ങനെ വഞ്ചിക്കാമെന്നു മാത്രമേ അറിയൂ എന്നും പ്രധാനമന്ത്രി പരിഹസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates