ഫയല്‍ ചിത്രം 
Kerala

സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാന്‍ ആകില്ല; ആണധികാരത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത്  പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റല്‍ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ബുധനാഴ്ച നിലപാട് അറിയിക്കണം. പ്രായപൂര്‍ത്തിയായ പൗരന്‍മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്ത് പോകാന്‍ അനുവദിച്ചുകൂടെയെന്നും കോടതി ചോദിച്ചു. കേസില്‍ വനിതാ കമ്മീഷനും ബുധനാഴ്ച നിലപാട് അറിയിക്കും.

സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത്  പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ജീവന് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ പോലും സംരക്ഷണം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് രാത്രി പത്ത് എന്ന സമയനിയന്ത്രണം വച്ചതിന്റെ കാരണം വ്യക്തമാക്കാന്‍  സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

പത്തുമണിക്ക് മുന്‍പ് ഹോസ്റ്റലില്‍ എത്തണമെന്നതാണ് അവിടുത്തെ നിയമം. ഇതിനെ കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തിരുന്നു. പത്തുമണി കഴിഞ്ഞാല്‍ ലേഡീസ് ഹോസ്റ്റലിന്റെ ഗേറ്റ് അടയ്ക്കുകയാണ് പതിവ്. ഇതോടെ വൈകിയെത്തുന്ന കുട്ടികള്‍ ഏറെ നേരം പുറത്ത് കാത്തിരിക്കണമായിരുന്നു. മെഡിക്കല്‍ കോളജിലെ ലൈബ്രറി പതിനൊന്നരവരെ പ്രവര്‍ത്തിക്കാറുണ്ട്. അങ്ങനെയെങ്കില്‍ ലൈബ്രറി അതുവരെ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ നിലപാട്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സമയനിയന്ത്രണം ഇല്ല. തുടര്‍ന്ന് വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തന്നെ കാര്യങ്ങള്‍ നടക്കണമെന്നാണ് വനിതകമ്മീഷന്റെ നിര്‍ദേശം. തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 

സമരത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാളുമായി  വിദ്യാര്‍ഥിനികള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാനായി വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, കോളജ് അധികൃതര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. സര്‍ക്കാര്‍ നിയമം അനുസരിച്ചാണ് ഹോസ്റ്റല്‍ പ്രവര്‍ത്തനമെന്നും ലിംഗ വിവേചനമല്ലെന്നും വിശദീകരിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍ രംഗത്ത് വന്നിരുന്നു. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിലവിലുള്ള നിയമം തുടരുന്നതിനാണ് താല്‍പര്യമെന്നും പ്രിന്‍സിപ്പാള്‍ അറിയിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT