ഹൈക്കോടതി  ഫയൽ
Kerala

'ഹൊറർ സിനിമയിലെ രംഗം പോലെ, മൃഗങ്ങള്‍ക്ക് പോലും താമസിക്കാനാകില്ല': തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ ദുരവസ്ഥയിൽ ഞെട്ടി ഹൈക്കോടതി

സെല്ലുകൾ ജയിൽ മുറികളേക്കാൾ കഷ്ടം; ധനപ്രതിസന്ധി കാരണം പറഞ്ഞ് ഒഴിയരുത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊച്ചി: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന് പിന്നാലെ തൃശ്ശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയിലും അമർഷവും ഞെട്ടലും രേഖപ്പെടുത്തി കേരള ഹൈക്കോടതി. കേന്ദ്രത്തിൽ നേരിട്ട് നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെ, അവിടെ നിലനിൽക്കുന്ന നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ സാഹചര്യങ്ങൾ വിവരിക്കാൻ വാക്കുകളില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഒരു ഹൊറർ സിനിമയിലെ പശ്ചാത്തലത്തോട് ഉപമിക്കാവുന്ന തരത്തിലാണ് തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥയെന്ന് കോടതി വിലയിരുത്തി.

'സെല്ലുകൾ ജയിൽ മുറികളേക്കാൾ കഷ്ടം; കോളോണിയൽ കാലത്തെ ക്രൂരത'

കഴിഞ്ഞ ജൂലൈ 26-നാണ് ഹൈക്കോടതി ജഡ്ജിമാർ തൃശ്ശൂരിലെ കേന്ദ്രത്തിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. രോഗികളെ അടച്ചിട്ടിരിക്കുന്ന ഐസൊലേഷൻ മുറികളെയും 'സെല്ലുകളെയും' കേന്ദ്രീകരിച്ച് രൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്."പ്രത്യേകിച്ച് ഐസൊലേഷൻ സെല്ലുകളിൽ ഞങ്ങൾ കണ്ട കാഴ്ചകൾ ഏറെ ഞെട്ടിക്കുന്നതും അങ്ങേയറ്റം മനുഷ്യത്വരഹിതവുമാണ്. ഇതിൽ ആരെയും കുറ്റപ്പെടുത്താനില്ല, കാരണം പതിറ്റാണ്ടുകളായി മാറ്റങ്ങളൊന്നും വരുത്താതെ തുടരുന്ന ആസൂത്രിത അനാസ്ഥയുടെ ഫലമാണിത്. ഈ രോഗികൾക്ക് ശബ്ദമില്ല. സാമൂഹിക അപമാന ഭയം കാരണം അവരുടെ ബന്ധുക്കൾക്കും പ്രതികരിക്കാൻ ഭയമാണ്." - കോടതി വിലയിരുത്തി

ചുവരുകളിൽ പായൽ പിടിച്ചും, പെയിന്റുകൾ ഇളകിമാറിയും കിടക്കുന്ന കെട്ടിടങ്ങൾ ഭയാനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. വായുസഞ്ചാരമില്ലാത്തതും ഇരുണ്ടതുമായ ചെറിയ സെല്ലുകൾ കോളോണിയൽ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നവയാണെന്നും, പലതിലും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ പോലും സ്വകാര്യതയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

"നമ്മുടെ തന്നെ സഹോദരങ്ങൾ; ആധുനികത അവിടെ പ്രവേശിച്ചിട്ടില്ല"

ആത്മഹത്യാ പ്രവണതയോ കടുത്ത മാനസിക അസ്വസ്ഥതകളോ കാണിക്കുന്ന രോഗികളെ ഇത്തരം ക്രൂരമായ അടച്ചിട്ട സെല്ലുകളിൽ പാർപ്പിക്കുന്നത് അവരുടെ മാനസികാവസ്ഥ കൂടുതൽ തകരാറിലാക്കാനേ ഉപകരിക്കൂ എന്ന് കോടതി നിരീക്ഷിച്ചു. "ഈ സൗകര്യങ്ങൾക്കുള്ളിൽ കഴിയുന്ന ആളുകൾ നമ്മുടെ തന്നെ അച്ഛനും അമ്മയും സഹോദരങ്ങളും ഭർത്താവുമൊക്കെയാണെന്ന കാര്യം എങ്ങനെ മറക്കാനാകും? നമ്മെപ്പോലെ തന്നെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് അർഹതയുള്ളവരാണ് അവരും. എന്നാൽ ആധുനിക ലോകത്തിന്റെ വികസനങ്ങളൊന്നും ആ മതിലുകൾക്കുള്ളിൽ കടന്നിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് എങ്ങനെയായിരുന്നോ, അതേ നിഷ്ക്രിയമായ അവസ്ഥയിൽ തന്നെയാണ് ആ സ്ഥാപനം ഇന്നും തടങ്കലിൽ കിടക്കുന്നത്." - ഹൈക്കോടതി വിലയിരുത്തി

അതേസമയം, അവിടെ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരും നഴ്സുമാരും തങ്ങളുടെ കടമ കൃത്യമായി നിർവ്വഹിക്കുന്നുണ്ടെന്നും അവരിൽ പലരോടും രോഗികൾക്ക് വലിയ ആത്മബന്ധമുണ്ടെന്നും വ്യക്തമാക്കിയ കോടതി, ജീവനക്കാരെയല്ല മറിച്ച് സംവിധാനത്തിന്റെ വീഴ്ചയെയാണ് കുറ്റപ്പെടുത്തിയത്.

"ധനപ്രതിസന്ധി കാരണം പറഞ്ഞ് ഒഴിയരുത്"; ഓഗസ്റ്റ് 18-നകം മറുപടി നൽകണം

സ്ത്രീകളുടെ വാർഡുകളിലാണ് അടിയന്തര ഇടപെടൽ ആവശ്യമെന്ന് ചൂണ്ടിക്കാണിച്ച കോടതി, ക്യാമ്പസിൽ നവീകരിച്ച് ഉപയോഗിക്കാവുന്ന മൂന്ന് കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടി. പണക്കാരായ പൗരന്മാരുടെ കാര്യമായിരുന്നെങ്കിൽ ഈ കെട്ടിടങ്ങൾ ഉടനടി അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കുമായിരുന്നുവെന്നും, പാവപ്പെട്ട രോഗികളുടെ കാര്യത്തിൽ അധികൃതരുടെ സമീപനം ഒച്ചിന്റെ വേഗതയേക്കാൾ കഷ്ടമാണെന്നും കോടതി രൂക്ഷമായി വിമർശിച്ചു. മനുഷ്യാവകാശങ്ങളും ഭരണഘടനാപരമായ മൗലികാവകാശങ്ങളും ഉറപ്പാക്കുന്നതിൽ സർക്കാരിന് യാതൊരു തരത്തിലുള്ള ഒഴികഴിവുകളും പറയാൻ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ധനപ്രതിസന്ധിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി രോഗികളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല.

തൃശ്ശൂരിലെയും തിരുവനന്തപുരത്തെയും കേന്ദ്രങ്ങളിലെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട് ഓഗസ്റ്റ് 18-നകം സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.

The Kerala High Court expressed profound shock over the "dehumanising and distressing" conditions at the Government Mental Health Centre in Thrissur, describing the facility as resembling a scene from a horror movie and directing the state government to take immediate corrective measures.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

വാട്‌സ്ആപ്പ് വെബിലൂടെയും വിളിക്കാം, വെയിറ്റിങ് റൂം, കോള്‍ ട്രാന്‍സ്ഫര്‍; പുത്തന്‍ ഫീച്ചറുകള്‍

യുഎസ് കേന്ദ്ര ബാങ്ക് നയത്തില്‍ പിടിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു

ഭക്ഷണം വൈകി; നാത്തൂനെ തലയറുത്തു കൊന്ന് യുവാവ്

മെഡിസെപ്: ആശുപത്രി പട്ടികയില്‍ ഇല്ലെങ്കിലും രോഗിക്ക് ഇന്‍ഷുറന്‍സ് നിഷേധിക്കരുതെന്ന് ഹൈക്കോടതി