പ്രതീകാത്മക ചിത്രം 
Kerala

മദ്യം മാത്രമല്ല, ഇനി മയക്കുമരുന്നടിച്ചു വാഹനമോടിച്ചാലും കുടുങ്ങും; പുത്തന്‍ പരിശോധനാ സംവിധാനം, രാജ്യത്ത് ആദ്യം

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങള്‍ വരുത്തുന്നത് തടയാന്‍ നടപടിയുമായി പൊലീസ്. ഡ്രൈവര്‍മാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ആല്‍ക്കോ സ്‌കാന്‍ ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികള്‍ സ്വീകരിക്കും.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന. ഡ്രൈവറെ ബസിനുള്ളില്‍ കയറ്റി ഉമിനീര്‍ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. പരിശോധനയ്ക്കുള്ള ആല്‍ക്കോ സ്‌കാന്‍ ബസ് റോട്ടറി ക്ലബ്ബ് പൊലീസിന് കൈമാറി. ബസിന്റെ ഫഌഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. റോട്ടറി ക്ലബ്ബിന്റേയും പൊലീസിന്റേയും സഹകരണ കൂട്ടായ്മയായ 'റോപ്പ്' പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്. ലഹരി വിപത്ത് സമൂഹത്തെ വലിയ തോതില്‍ ഗ്രസിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതില്‍ പ്രചരിക്കുന്നു. അതിന് ബോധപൂര്‍വ്വം ചിലര്‍ ശ്രമിക്കുന്നുണ്ട്.

ലഹരി ഉപഭോഗത്തിനെതിരായി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരെ ഉള്‍ക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സാംസ്‌കാരിക സംഘടനകള്‍, ഗ്രന്ഥാലയങ്ങള്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങി എല്ലാവരും ക്യാമ്പയിന്റെ ഭാഗഭാക്കാകും.  ഇതിനൊപ്പം ബോധപൂര്‍വ്വം ലഹരിയില്‍ അടിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ കര്‍ക്കശമാക്കും. ബസും പരിശോധനാ ഉപകരണവും കിറ്റുമടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികള്‍ പൊലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. 

മാര്‍ച്ച് 31ന് മുമ്പ് ഇത്തരത്തില്‍ 15 ആല്‍ക്കോ സ്‌കാന്‍ ബസുകള്‍ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. മദ്യം ഉപയോഗിച്ച് വാഹനമോടിച്ചാല്‍ പരിശോധിച്ച് കണ്ടെത്താന്‍ സംവിധാനമുള്ളത് പോലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള  പരിശോധനാ സംവിധാനങ്ങള്‍ ലഭ്യമായിരുന്നില്ലെന്ന് ചടങ്ങില്‍ സംസാരിച്ച വിജിലന്‍സ് ഡയറക്ടര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ഡി.ജി.പി അനില്‍കാന്ത് അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി കെ. പത്മകുമാര്‍, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെ. ബാബുമോന്‍, റോപ്പിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ സുരേഷ് മാത്യു, കെ. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT