ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആർ ) നടപടികള്‍ നീട്ടണമെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ കേരളത്തോട് സുപ്രീംകോടതി. നിവേദനം ലഭിച്ചാല്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. എസ്‌ഐആര്‍ നടപടികള്‍ മൂന്നാഴ്ചയെങ്കിലും നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
കേരളത്തില്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നടക്കുന്നത് അടക്കമുള്ള നടപടികള്‍ ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍ ഏതാണ്ട് 25 ലക്ഷത്തോളം പേര്‍ പട്ടികയ്ക്ക് പുറത്താണ്. ഈ സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ രണ്ടോ മൂന്നോ ആഴ്ചയെങ്കിലും നീട്ടി നല്‍കണമെന്നാണ് കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ തീയതി ഇനിയും നീട്ടി നല്‍കാനാവില്ലെന്ന് വാദത്തിനിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ നിലപാട് അറിയിച്ചു. അപ്പോഴാണ് കേരളത്തിന്റെ സാഹചര്യം വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. കേസ് ജനുവരി ആറിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. എസ്‌ഐആര്‍ പൂര്‍ത്തിയാക്കി ബംഗാള്‍ അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates