തിരുവനന്തപുരം: ലോട്ടറിയുടെ ആകെ വില്‍പ്പനയില്‍ മൂന്നു ശതമാനത്തോളമാണ് സര്‍ക്കാരിന് വരുമാനം കിട്ടുകയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതു ചെറിയ തുകയാണ്. എന്നാല്‍ ഒരു ലക്ഷത്തോളം പേര്‍ക്കു തൊഴില്‍ കിട്ടുന്ന പദ്ധതിയെന്ന നിലയില്‍ ലോട്ടറിയുടെ പ്രധാന്യം വലുതാണെന്ന് ധനമന്ത്രി പറഞ്ഞു.
ഓണം ബംപര്‍ എഴുപത്തിയഞ്ച് ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു. ഇത്രയധികം ടിക്കറ്റുകള്‍ വിറ്റെന്നു പറയുമ്പോള്‍ തന്നെ അഞ്ചര ലക്ഷത്തോളം പേര്‍ക്ക് സമ്മാനങ്ങള്‍ കിട്ടുന്നുണ്ട്. ഇതിനു പുറമേ ഒരു ലക്ഷത്തോളം വരുന്ന ഏജന്റുമാര്‍ക്കിടയിലും പണം എത്തുന്നുണ്ട്. ഇത്രയധികം പേരില്‍ പണം എത്തിക്കാന്‍ കഴിയുന്ന പദ്ധതിയാണ് ലോട്ടറിയെന്ന് ധനമന്ത്രി പറഞ്ഞു.
സമ്മാനഘടനയില്‍ ഇത്തവണ വലിയ പരിഷ്‌കാരം വരുത്തിയിരുന്നു. മൂന്നര ലക്ഷം എന്നത് അഞ്ചര ലക്ഷമാക്കി. പൂജ ബംപറിലും സമ്മാന ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ലോട്ടറിയുടെ ആകെ വില്‍പ്പനയില്‍ മൂന്നു ശതമാനത്തോളമാണ് സര്‍ക്കാരിന് വരുമാനം കിട്ടുക. കാരുണ്യ ബെനവലന്റ് ഫണ്ട് പോലെയുള്ള കാര്യങ്ങള്‍ക്കാണ് ഈ പണം പ്രധാനമായും ഉപയോഗിക്കുക.
ലോട്ടറിയാണ് സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമെന്ന സിഎജി പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ: ലോട്ടറി സര്‍ക്കാര്‍ വകുപ്പ് ആയതിനാല്‍ 12,000 കോടിയുടെ ലോട്ടറി വിറ്റാല്‍ ആ തുക വരവിന്റെ കോളത്തില്‍ കാണിക്കും. സമ്മാനം കൊടുക്കുന്നതും കമ്മിഷന്‍ കൊടുക്കുന്നതുമൊക്കെ അതില്‍നിന്നു കുറയും. ഇതെല്ലാം കഴിഞ്ഞ് സര്‍ക്കാരിനു കിട്ടുന്നത് വളരെ ചെറിയ തുകയാണ്.
ഒരു ലക്ഷം ആളുകള്‍ക്കാണ് ലോട്ടറി കൊണ്ടു ജീവിക്കാന്‍ പറ്റുന്നത്. അതുകൊണ്ടുതന്നെ അതു വലിയ കാര്യമാണ്. വലിയ സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതിയാണ് ലോട്ടറിയെന്ന് മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates