കോട്ടയം: മണിമലയിൽ റബർ തോട്ടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പ്രാദേശിക പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. മണിമല കരിക്കാട്ടൂർ സ്വദേശി ഷിബു ഖാൻ (48) ആണ് മരിച്ചത്. മണിമല ഗ്രാമപഞ്ചായത്ത് അംഗമായ ജോജി ജോൺ, കൂട്ടാളികളായ ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ, നിഖിൽ അയ്യപ്പൻ എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനും നിർണ്ണായക തെളിവുകൾ ശേഖരിച്ചതിനും ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ചൊവ്വാഴ്ച ഷിബു ഖാനും സുഹൃത്തും ചേർന്ന് പഞ്ചായത്തംഗമായ ജോജി ജോണിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയിരുന്നു. തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന ജോജിയുടെ മാതാവിനെ ഇവർ ഉപദ്രവിച്ചതായും ആരോപണമുണ്ട്. ഈ വിവരമറിഞ്ഞ ജോജിയും സുഹൃത്തുക്കളും സംഘടിച്ചെത്തി ഷിബു ഖാനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനം നടന്ന് അടുത്ത ദിവസമായ ബുധനാഴ്ചയാണ് ഷിബു ഖാനെ മണിമലയിലെ ഒരു റബർ തോട്ടത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻപ് മർദ്ദനമേറ്റ കാര്യം അറിയാമായിരുന്ന നാട്ടുകാർ മരണത്തിൽ അസ്വാഭാവികതയും ബാഹ്യ ഇടപെടലുകളും ആരോപിച്ച് തുടക്കത്തിലേ രംഗത്തെത്തിയിരുന്നു.
വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടത്തിയ വിശദമായ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെട്ടത്. ഷിബു ഖാന്റെ ശരീരത്തിനേറ്റ ക്രൂരമായ മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് സംഭവിച്ച ഗുരുതരമായ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം കണ്ടെത്തലുകൾ പുറത്തുവന്നതോടെ മണിമല പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും പഞ്ചായത്തംഗം ഉൾപ്പെടെയുള്ള ആറുപേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റിലായ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates