നിപ ഐസൊലേഷൻ വാർഡ് ടിവി ദൃശ്യം (File)
Kerala

നിപ ബാധിതന്റെ നില ഗുരുതരമായി തുടരുന്നു; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്നത് ആശാവഹമായ കാര്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള 43കാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പത്തുദിവസം പിന്നിട്ടിട്ടും രോഗി ഇപ്പോഴും വെന്റിലേറ്റര്‍ സഹായത്തിലാണുള്ളത്. ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കിവരുന്നുണ്ട്. റിബാവറിന്‍, റെംഡെസിവിര്‍, മോണോക്ലോണല്‍ ആന്റിബോഡി എന്നിവയുള്‍പ്പെടെയുള്ള ആധുനിക ചികിത്സകളാണ് നല്‍കുന്നത്.

ഐസൊലേഷന്‍ വാര്‍ഡിലാണ് രോഗിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്നത് ആശാവഹമായ കാര്യമാണ്. സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ഒമ്പതില്‍ ആറുപേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടുണ്ട്. മറ്റുമൂന്നുപേര്‍ക്കും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല. പരിശോധന ഫലങ്ങള്‍ വരുന്ന മുറയ്ക്കാകും ഇവരെ വിട്ടയക്കുക. സംസ്ഥാനത്ത് പുതിയതായി നിപ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം ഷിഗെല്ല ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുന്നത് ആശങ്കയാകുന്നുണ്ട്. വ്യാഴാഴ്ച മാത്രം 19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂര്‍ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂര്‍ 2 എന്നിങ്ങനെയാണ് ഷിഗെല്ല രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നില്‍വില്‍ കോഴിക്കോട് (33), വയനാട് (18), തൃശൂര്‍ (9), ആലപ്പുഴ (3), മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (7) എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 186 ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളില്‍ ആചരിക്കും. ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും കലക്ടര്‍മാരുമായും ആരോഗ്യമന്ത്രി കെ മുരളീധരന്‍ ബുധനാഴ്ച നടത്തിയ യോഗത്തിലാണ് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനമായത്.

Nipah patient's condition remains critical

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡിപിആർ എവിടെ?; വിഡി സതീശൻറെ സ്വപ്ന പദ്ധതിക്ക് ഉറപ്പു നൽകാനാകില്ലെന്ന് കേന്ദ്രം

'ജേഴ്സി നിറം കാവി ആക്കിയത് ആരോട് ചോദിച്ചിട്ട്'? ഹോക്കി ഇന്ത്യയിൽ പൊട്ടിത്തെറി

18 വര്‍ഷത്തെ കാത്തിരിപ്പ് വിഫലം, കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചെന്ന് കേന്ദ്രം; സില്‍വര്‍ ലൈനും ശ്രീധരന്റെ ഹൈ സ്പീഡ് റെയിലും നടപ്പാക്കില്ല

44 കൊല്ലം പാലക്കാട്ടുകാരെ കൊതിപ്പിച്ച ‘കോച്ച് ഫാക്ടറി’: ചരിത്രവും വഞ്ചനകളും തുറന്നെഴുതി മുൻ എംപി എൻ എൻ കൃഷ്ണദാസ്

സ്വര്‍ണവില കുറഞ്ഞു; 1,05,000ന് മുകളില്‍ തന്നെ