കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ മിർ മുഹമ്മദ് അലി യൂട്യൂബ് ചാനൽ തുടങ്ങിയത് മറ്റൊരു നിവൃത്തിയുമില്ലാതെയാ ണ്. നിലവിൽ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ (KSIDC) മാനേജിങ് ഡയറക്ടറാണ് മുഹമ്മദ് അലി.
സംസ്ഥാനത്തേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുകയാണ് കക്ഷിയുടെ പ്രധാന ചുമതല. തൽപ്പരരായ പല നിക്ഷേപകരോടും സംസാരിച്ചപ്പോഴാണ് കേരളത്തെക്കുറിച്ച് അവർക്കുള്ള തെറ്റിദ്ധാരണ അലിക്ക് മനസിലായത്. ട്രേഡ് യൂണിയനുകളും പണിമുടക്കും മാത്രമുള്ള കേരളത്തിൽ വിജയകരമായി സംരംഭങ്ങൾ നടത്താനാകുമോ എന്നാണ് അവരുടെ സംശയം.
വിജയികളായ നൂറുകണക്കിന് സംരംഭകർ കേരളത്തിലുണ്ടെന്ന് പറഞ്ഞപ്പോൾ പലരും വിശ്വസിക്കുന്നില്ല. അപ്പോഴാണ് അലിക്ക് ഐഡിയ കത്തിയത്. ഈ സംശയം മാറ്റാൻ കേരളത്തെ കുറിച്ചുള്ള വസ്തുതകൾ പുതിയകാലത്തെ മാധ്യമമായ പോഡ്കാസ്റ്റ് ഉപയോഗിച്ചാലോ? മിർ അലിയുടെ ഈ ആശയം സ്ഥാപനം അംഗീകരിച്ചു.
സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപകരോട് നിരന്തരം ഇടപെടുന്നതിനാൽ അവരുടെ ആശങ്കകളെപ്പറ്റി അലിക്ക് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ട് പുറത്തുനിന്നൊരാളെ പരീക്ഷിക്കാതെ അലി തന്നെ അവതാരകന്റെ ജോലി ഏറ്റെടുത്തു. "ബാക്‌വാട്ടേഴ്സ് ആൻഡ് ബോർഡ്‌റൂംസ്" എന്നാണ് ചാനലിന് പേരിട്ടത്.
എന്തും ഒന്ന് പരീക്ഷിച്ചിട്ട് വേണമല്ലോ തുടങ്ങാൻ. പറ്റിയ ഒരു ആളിനായുള്ള അന്വേഷണം ചെന്നെത്തിയത് സ്വന്തം സ്ഥാപനത്തിന്റെ ചെയർമാനിൽ. കെ എസ്ഐ ഡി സി ചെയർമാൻ സി. ബാലഗോപാൽ സിവിൽ സർവീസ് ഉപേക്ഷിച്ച് സംരംഭകനായ പുലിയാണ്. തെറുമോ പെൻപോൾ എന്ന പേരിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് കമ്പനിയുടെ സ്ഥാപകനാണ്. അങ്ങനെ അദ്ദേഹത്തെ തന്നെ ആദ്യ ഷോയിലെ അതിഥിയാക്കി. ഷോ കണ്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞതോടെ ആത്മവിശ്വാസം കൂടി.
ഇതുവരെ മൂന്ന് പ്രമുഖ വ്യവസായികൾ ഷോയിൽ പങ്കെടുത്തു. സിന്തൈറ്റ് ഗ്രൂപ്പിന്റെ എം ഡി, അജു ജേക്കബ്, ഓ/ഇ/എൻ ഇന്ത്യയുടെ അധ്യക്ഷ, പമേല അന്ന മാത്യു, ഡെന്റ്കെയറിന്റെ സ്ഥാപക എം ഡി, ജോൺ കുര്യാക്കോസ് എന്നിവരായിരുന്നു അതിഥികൾ. പ്രമുഖ വ്യവസായികളെയും ഭാവി വാഗ്‌ദാനങ്ങളായ സ്റ്റാർട്ടപ്പ് സംരംഭകരേയും വരുന്ന എപ്പിസോഡുകളിൽ പ്രതീക്ഷിക്കാം.
കൂടുതൽ സംരംഭകരെ കേരളത്തിലേക്ക് ആകർഷിക്കണമെങ്കിൽ കേരളത്തെക്കുറിച്ചുള്ള തെറ്റായ നറേറ്റിവ് പൊളിക്കണമെന്ന് പറയുന്നു ബാലഗോപാൽ.
നീതി ആയോഗിന്റെ പി എ ഐ. റേറ്റിങ്ങിൽ എന്നും ഒന്നാമതെത്തിയ സംസ്ഥാനം കേരളമാണ്. സർവതല സാമ്പത്തിക വികസനത്തിൽ നമ്മളാണ് മുന്നിൽ. എന്നിട്ടും ചിലർക്ക് തെറ്റിദ്ധാരണയുണ്ടാകാൻ കാരണം മാധ്യമങ്ങളിലെ തെറ്റായ നരേറ്റിവും വളരെയധികം ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയ വ്യവസ്ഥിതിയുമാണ്," അദ്ദേഹം പറഞ്ഞു.
"അപാരമായ കരുത്തുണ്ടായതുകൊണ്ടാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ 2018 ലും 2019 ലും തുടർച്ചയായുണ്ടായ രണ്ട് പ്രളയങ്ങളെയും 2020-21 കാലത്തെ കോവിഡ് മഹാമാരിയെയും അതിജീവിച്ചത്. ഇതെല്ലം സംഭവിച്ചിട്ടും കേരളത്തിന്റെ ജി എസ് ഡി പിയുടെ സംയുക്ത വളർച്ചാ നിരക്ക് ദേശീയ ശരാശരിക്കൊപ്പമാണ്. എന്ന് മാത്രമല്ല ആദ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ കേരളമുണ്ട് താനും," അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates