കൊച്ചി: കെഎസ്ആർടിസി ബസ് തല്ലിത്തകർത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. കൊച്ചി നഗരമധ്യത്തിലാണ് സംഭവം. യാത്രക്കാരുമായി എറണാകുളത്തേയ്ക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് കലൂർ ഹൈസ്കൂളിനു മുന്നിൽവച്ചു സ്വകാര്യ ബസ് ജീവനക്കാർ തല്ലിത്തകർത്തത്. സംഭവത്തിൽ മൂന്ന് ജീവനക്കാർ പിടിയിലായി. ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
നാട്ടുകാർ നോക്കി നിൽക്കെ ബസിന്റെ ചില്ലും മറ്റും അടിച്ചുതകർത്തായിരുന്നു ജീവനക്കാരുടെ പരാക്രമം. കോതമംഗലം ഡിപ്പോയിൽ നിന്നു യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് തകർത്തത്.
തൃപ്പൂണിത്തുറ എസ്എൻ ജംങ്ഷനിൽ വച്ച് സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന്റെ ഇടതുവശത്തു കൂടെ മുന്നോട്ടു പോകാൻ ശ്രമിച്ചു. ഇതു ബസുകൾ തമ്മിൽ ഉരയുന്നതിന് ഇടയാക്കി. കെഎസ്ആർടിസി ബസിനു തകരാറുണ്ടായത് ഡ്രൈവർ ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ വാക്കുതർക്കം ഉണ്ടാകുകയും സ്വകാര്യ ബസ് ജീവനക്കാർ വെല്ലുവിളിക്കുകയും ചെയ്തു.
പിന്നാലെ കുതിച്ചെത്തിയ സ്വകാര്യ ബസ് കലൂർ ഹൈസ്കൂളിനു മുന്നിൽ വച്ചു കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി. പിന്നാലെ കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ മൂന്ന് പേർ അസഭ്യം പറയുകയും ബസ് അടിച്ചു തകർക്കുകയുമായിരുന്നു.
20,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates