

കിലിയന്‍ എംബാപെയും ഒസ്മാന്‍ ഡെംബലെയും നയിക്കുന്ന ആക്രമണ നിരയെ മുട്ടുകുത്തിച്ച് സ്പാനീഷ് പടയുടെ തേരോട്ടം ലോകകപ്പിനോളം വിലപ്പെട്ടത്. ഈ ലോകകപ്പിലെ ഏതു കൊമ്പന്‍മാരെയും മുട്ടുകുത്തിക്കാന്‍ പോന്നതാണ് ഫ്രാന്‍സിന്റെ മുന്നേറ്റനിരയെന്ന അവകാശ വാദങ്ങള്‍ക്ക് മൈതാനത്ത് മറുപടി നല്‍കി ലമീന്‍ യമാലും സംഘവും.
ഈ ലോകകപ്പില്‍ എംബപെ എട്ടും ഡെംബലെ അഞ്ചും ഗോളുകളാണ് നേടിയിട്ടുള്ളത്, എന്നാല്‍ ഗോളടിവീരന്‍മാര്‍ അവസാന മിനിറ്റുവരെ നിന്നുപൊരുതിയിട്ടും ഒറ്റ ഗോള്‍ പോലും സെമി ഫൈനലില്‍ നേടാന്‍ കഴിഞ്ഞില്ല. ഒറ്റക്കാരണം മാത്രം സ്‌പെയിനിന്റെ കടുകട്ടി പ്രതിരോധവും ഗോള്‍ കീപ്പര്‍ ഉനാസ് സിമോണും. അവിടെയാണ് ഫ്രാന്‍സിനു കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയത്. ഫ്രാന്‍സിനെ വീഴ്ത്തിയവര്‍ കപ്പടിക്കുമെന്ന പ്രവചനം ശരിയായാല്‍ 2010ന് ശേഷം സ്‌പെയിന്‍ വീണ്ടുമൊരു ലോകകപ്പ് ഉയര്‍ത്തും.
മത്സരത്തില്‍ നിര്‍ണായകമായത്
മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്നെ ലമിന്‍ യമാലിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് സ്പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് എടുത്ത മൈക്കല്‍ ഒയാര്‍സബാല്‍ പന്ത് വലയിലാക്കി സ്പെയിനിന് ലീഡ് നല്‍കി. ഫ്രാന്‍സിന്റെ പോരാട്ട വീര്യം തകര്‍ത്ത ഗോളില്‍ നിന്ന് പിന്നീട് ഒരു കരകയറുണ്ടായില്ല.
ആദ്യ പകുതിയില്‍ തന്നെ ഫ്രഞ്ച് പ്രതിരോധത്തിന്റെ നട്ടെല്ലായ സെന്റര്‍ ബാക്ക് വില്യം സാലിബയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ടീമിന് വലിയ തിരിച്ചടിയായി.
രണ്ടാം പകുതിയില്‍ റൈറ്റ് ബാക്ക് പെഡ്രോ പോറോയിലൂടെ സ്പെയിന്‍ ലീഡ് ഇരട്ടിയാക്കി. ഈ ഗോള്‍ ഫ്രാന്‍സിനെ മത്സരത്തില്‍ നിന്ന് പൂര്‍ണമായും തകര്‍ന്നു. 58-ാം മിനിറ്റില്‍ പെഡ്രോ പോറോ ബോക്സിന് പുറത്തുനിന്ന് നടത്തിയ സുന്ദരമായ നീക്കമാണ് ലക്ഷ്യം കണ്ടത്. പന്തുമായി മുന്നേറിയ പെഡ്രോ പോറോ ഡാനി ഒല്‍മോയ്ക്ക് കൈമാറി. ഒല്‍മോ പെട്ടെന്ന് തന്നെ ബോക്സിലേക്ക് നീട്ടി. ഓടിയെത്തിയ പെഡ്രോ പോറോ അനായാസം ലക്ഷ്യത്തിലെത്തിച്ചു. അതോടെ ഫ്രഞ്ച് പട ഞെട്ടി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഫ്രാന്‍സിനായില്ല.
കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബലെ, മൈക്കല്‍ ഒലീസെ മൂവരേയും പിടിച്ചുനിര്‍ത്താന്‍ സ്പെയ്നിന് സാധിച്ചു. ഇതോടെ ഈ ടൂര്‍ണമെന്റില്‍ ആദ്യമായി ഒരു മത്സരത്തില്‍ ഗോള്‍ നേടാനാവാതെ ഫ്രാന്‍സ് മടങ്ങി.
മത്സരത്തില്‍ രണ്ട് പകുതിയിലും നിറഞ്ഞാടിയ കുര്‍ക്കെറേയ പ്രതിരോധത്തിനും മുന്നേറ്റത്തിലും കളം നിറഞ്ഞാടി. ഫ്രാന്‍സിന്റെ നിരവധി ഗോള്‍ ശ്രമങ്ങള്‍ കുര്‍ക്കുറേയയുടെ കാലില്‍ തട്ടി അകന്നു.
70ാം മിനിറ്റില്‍ എംബാപ്പെയുടെ വളരെ അപകടകരമായ ഒരു ഗോള്‍ ശ്രമം സമയോചിതമായി തടഞ്ഞത് കുര്‍ക്കുറേയയുടെ പ്രതിരോധ മികവിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.
സ്‌പെയിനിന് അനുകൂലമായി ലഭിച്ച ആദ്യ പെനാല്‍റ്റിക്ക് വഴിയൊരുക്കിയതും കുര്‍ക്കുറേയയുടെ ഒരു മികച്ച ക്രോസായിരുന്നു. ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെയുടെ പിഴവിലേക്ക് നയിച്ച ആ ക്രോസ് മത്സരത്തിന്റെ ഗതി തന്നെ സ്‌പെയിനിന് അനുകൂലമായി മാറ്റിമറിച്ചു.
ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടിലും ആധികാരികജയങ്ങളുമായാണ് ഫ്രാന്‍സ് സെമിയിലെത്തിയത്. ആദ്യ മത്സരത്തില്‍ കേപ് വെര്‍ദെയോട് ഗോള്‍രഹിത സമനില വഴങ്ങേയിവന്ന സ്‌പെയിന്‍ പിന്നീട് സൗദിയെയും യുറഗ്വായെയും ഓസ്ട്രിയയെയും പോര്‍ച്ചുഗലിനെയും ബെല്‍ജിയത്തെയും മറികടന്നാണ് സെമിയിലെത്തിയത്. ബെല്‍ജിയത്തോട് മാത്രമാണ് സ്‌പെയിന്‍ ഗോള്‍ വഴങ്ങിയത്.
തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ എന്ന ഫ്രാൻസിന്റെ സ്വപ്നം തകർത്ത ലൂയിസ് ഡി ലാ ഫുവെന്റെയുടെ സംഘം തോൽവിയറിയാതെ 37 മത്സരങ്ങൾ പൂർത്തിയാക്കിയ ഇറ്റലിയുടെ എക്കാലത്തെയും മികച്ച റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates