തിരുവനന്തപുരം: കുംഭമേളയുടെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമല്ലെന്ന് പൊലീസ്. ആധാര്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഒറിജിനല്‍ ആണെന്ന് കാണിച്ച് തിരുവനന്തപുരം റൂറല്‍ എസ് പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി.
മാര്‍ച്ച് 11 ന് പൂവാറിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അതിന് ശേഷം പൂവാര്‍ പഞ്ചായത്തില്‍ വിവാഹ രജിസ്‌ട്രേഷനായി അപേക്ഷ നല്‍കി. ആധാര്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവ സമര്‍പ്പിച്ചിരുന്നു. ഇവ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നു. എന്നാല്‍ ഈ രേഖകള്‍ തയ്യാറാക്കാന്‍ നല്‍കിയ വിവരങ്ങള്‍ തെറ്റായിരുന്നോ എന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണം. ഇതിനായി മധ്യപ്രദേശില്‍ പോയി അന്വേഷിക്കണം എന്നും റൂറല്‍ എസ് പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ രേഖയുടെ സഹായത്തോടെ വിവാഹം നടത്തി എന്നായിരുന്നു ദേശീയ പട്ടിക ജാതി കമ്മീഷന്റെ കണ്ടെത്തലും മധ്യപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെയും ആരോപണം.
അതേസമയം, കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്‌തതിൻ്റെ പേരിലെടുത്ത പോക്സോ കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാൻ്റെ അറസ്‌റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. മെയ് 20 വരെയാണ് കാലാവധി നീട്ടിയത്. കേസെടുത്തോ എന്ന കാര്യത്തില്‍ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20 ന് വീണ്ടും പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates