ദിയയും ജിതിനും ലേക്ക് ഷോര്‍ ആശുപത്രിയില്‍ വച്ച് വിവാഹിതരായപ്പോള്‍  
Kerala

വീണ്ടും വിവാഹവേദിയായി ലേക് ഷോര്‍ ആശുപത്രി; ചികിത്സയിലുള്ള യുവതിയെ താലി ചാര്‍ത്തി വരന്‍

അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആശുപത്രി ജീവനക്കാരും ദിയക്കും ജിതിനുമൊപ്പം ബന്ധുക്കളായി ചേര്‍ന്നുനിന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നാല് മാസങ്ങള്‍ക്ക് ശേഷം വിപിഎസ് ലേക്ഷോറിന്റെ സ്‌നേഹത്തണലില്‍ വീണ്ടുമൊരു കല്യാണമണ്ഡപമൊരുങ്ങി, മുന്‍നിശ്ചയിച്ച തീരുമാനങ്ങള്‍ക്ക് മേല്‍ ആരോഗ്യാവസ്ഥ പ്രതിസന്ധി തീര്‍ത്തപ്പോള്‍ ചികിത്സയിലിരുന്ന വധുവിന് മുന്നില്‍ ആശുപത്രിയുടെ കരുതലിന്റെ വാതിലുകള്‍ തുറന്നു. ഗാസ്‌ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് കൊച്ചുമുറി എടയത്ത് വീട്ടില്‍ പ്രഹ്ലാദന്റെയും രമാദേവിയുടെയും മകള്‍ ദിയ ജി പ്രഹ്ലാദിന്(26) കായംകുളം ഗോവിന്ദമുട്ടം പുത്തന്‍കണ്ടത്തില്‍ പരേതനായ ഡി. ജയന്‍, അനിത ദമ്പതികളുടെ മകന്‍ ജിതിന്‍ ജയന്‍ താലിചാര്‍ത്തി.

ആശുപത്രിക്കുള്ളിലെ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ 10.30നും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹം മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ചതാണ്. ഇതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വയറുവേദന അനുഭവപ്പെട്ട് ദിയ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇതിനോടകം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ബന്ധുക്കള്‍ പൂര്‍ത്തീകരിച്ചിരുന്നു. അതിനാല്‍ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചു. യാത്ര ചെയ്യാന്‍ ദിയയുടെ നിലവിലെ ആരോഗ്യസ്ഥിതി അനുവദിക്കാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ തന്നെ വിവാഹം നടത്തുകയായിരുന്നു. ഇതേ സമയം കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തില്‍ മറ്റ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് വിവാഹ സല്‍ക്കാര പരിപാടികളും നടത്തി. വിവാഹ ദിനത്തില്‍ അപകടത്തില്‍പെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരന്‍ ഷാരോണ്‍ വിപിഎസ് ലേക്ഷോറിലെ അത്യാഹിത വിഭാഗത്തില്‍ വെച്ച് താലിചാര്‍ത്തിയത് കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു.

അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആശുപത്രി ജീവനക്കാരും ദിയക്കും ജിതിനുമൊപ്പം ബന്ധുക്കളായി ചേര്‍ന്നുനിന്നു. വി.പി.എസ് ലേക്ഷോര്‍ എംഡി എസ്‌കെ. അബ്ദുള്ള, സിഇഓ ജയേഷ് വി നായര്‍, ഗ്രൂപ്പ് സിഒഒ ലക്ഷ്മണ്‍ സേതുരാമന്‍, ചികിത്സക്ക് നേതൃത്വം വഹിക്കുന്ന സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്ററോളജി ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. എച്ച് രമേഷ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മായ പീതാംബരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. എച്ച്. രമേഷും ഡോ. പി. മായയും ചേര്‍ന്ന് താലി മാലയും ജയേഷ് വി. നായര്‍ പൂമാലകളും എടുത്ത് നല്‍കി.

സൗദി അറേബ്യയില്‍ െഹല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫിസറാണ് ജിതിന്‍. എം.എ ഇംഗ്ലീഷ് പൂര്‍ത്തീകരിച്ച് തുടര്‍പഠനത്തിനായി തയാറെടുക്കുകയാണ് ദിയ. വിവാഹ ദിനത്തില്‍ യാത്ര ചെയ്യാനാകുംവിധം ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായാല്‍ നേരിട്ട് കായംകുളത്ത് എത്താമെന്നായിരുന്നു ആലോചന. എന്നാല്‍, വ്യാഴാഴ്ച ആകുമ്പോഴേക്കും യാത്ര ചെയ്യാനാകുന്ന ഘട്ടത്തിലെത്തിയിരുന്നില്ല. തുടര്‍ന്നാണ് ആശുപത്രിയിലെ അമ്പലത്തില്‍ വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. മാനേജ്‌മെന്റും ഡോക്ടര്‍മാരും സന്തോഷത്തോടെ സ്വാഗതം ചെയ്ത് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് നല്‍കി. ദിയ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

വിവാഹത്തിനായി എല്ലാ സൗകര്യങ്ങളുമൊരുക്കി ഒപ്പം നിന്ന വിപിഎസ് ലേക്ഷോര്‍ ആശുപത്രി അധികൃതരോട് നന്ദിയുണ്ടെന്ന് വരന്‍ ജിതിന്‍ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിലും കാര്യങ്ങള്‍ ഭംഗിയായി നടന്നു. എല്ലാവരുടെയും സ്‌നേഹവും പരിഗണനയും പ്രാര്‍ഥനകളും തങ്ങള്‍ക്ക് ഇവിടെ ലഭിച്ചുവെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

Lakeshore Hospital Plays Host to Wedding as Groom Weds Ailing Bride

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബന്ധുനിയമന വിവാദത്തില്‍ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

എബോള ജാഗ്രത: യാത്രാക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ, അറിയേണ്ടതെല്ലാം

മണ്ണിടിച്ചില്‍ ഭീഷണി; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, സഞ്ചാരികള്‍ക്ക് പ്രവേശനമില്ല

മാസംതോറും 20,000 രൂപ നിക്ഷേപിക്കാമോ?, കോടികള്‍ സമ്പാദിക്കാം; പെന്‍ഷന്‍ ഓപ്ഷന്‍, അറിയേണ്ടതെല്ലാം

കുറഞ്ഞ നിരക്കില്‍ ലക്ഷ്വറി വില്ലകള്‍; ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്

SCROLL FOR NEXT